Sunday, June 9, 2019

കണ്ടതില്ല കടലും കരയും എന്നെ.. ഊർന്നുപോയി ഞാനേതോ തിരയിൽ
കടുത്ത പ്രേമം
വെറുപ്പായി മാറുന്ന
സുരഭിലമായ
നിമിഷങ്ങളൊന്നിൽ
എന്റെ വിറകുപുരയിലെ
വളർത്തു സർപ്പത്തെ
അയാളുടെ ഷൂസിനുള്ളിലേക്ക് എന്ന തോന്നലിനെ
ഇഴയാൻ വിടുന്നു.
ഈ സ്വപ്നം പോലെ
നാം നമ്മെ മുറിച്ചു
കളയുന്നതെന്തുണ്ട് ?
ഒരു രാത്രി കൊണ്ട്
താമരക്കൂട്ടം പോലെ വിരിഞ്ഞ
കൗതുകം പോയി തുടങ്ങിയോ?
സ്നേഹത്തിന്റെ
ആട്ടക്കഥ പാടിയത്
ഇല്ലാനിലവിളക്കിൻ
കൺവെട്ടത്ത് നിന്ന് മാറി
ഇരുട്ടിന്റെയറ്റത്ത്.
എന്തിനിനി കാണണം.?
ചാറ്റു ബോക്സ്
ആരും കേറാ ചേമ്പിൻ കാടും
വളളിപ്പടർപ്പായി.
ചെന്നി മുതൽ
ഉള്ളിലേക്ക് നരച്ചു തുടങ്ങുന്ന
മുടികളുടെ എകാന്ത സഞ്ചാരം?
ഗര്‍ഭപാത്രത്തിന്റെ
ശ്രീകോവിലിൽ
സ്വയംഭൂവായ
മുഴകള്‍?
ആദ്യം കണ്ട മാത്ര
ഒരു ചേമ്പിലത്തുള്ളിയായി മാറിയ
നിങ്ങളെ പോലെ
അവരിന്ന്
നിങ്ങളിൽ നിന്ന്
അതേ വഴുക്കൽ.
നിങ്ങൾ കാണിച്ചു തന്ന വഴി വേനലാണ്,
തിരിച്ചു നടക്കാനറിയുന്നീല കൂട്ടുകാരാ..
പാട്ടുകളെ പേടിയാണിപ്പോ.
ഉള്ളം കനത്തു കനത്തു വന്നൊരു പ്രപഞ്ചം,
പെയ്യാനാവതില്ലാതെ
ഇടം നെഞ്ച് പൊട്ടി
ചെവി പൊത്തി.
മാധവീ.. പുറത്തുള്ള ലോകത്ത് രാത്രി മഴ പെയ്യുമ്പോൾ, എന്റെ പുതപ്പിനുള്ളിലെ അകത്തൊരു ലോകത്ത് എനിക്കൊപ്പം കരയാൻ കൂട്ടിരിക്കാൻ വന്നവളേ... ഒരേ ചേമ്പിലയിലെ ഒന്നായ രണ്ട് മഴ തുള്ളികൾ നമ്മൾ.. ആർക്കോ വേണ്ടി തൂവി തെറിച്ച്
നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
എന്റെ നിരാമയപ്രേമം.
മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.
കൈ കുടന്ന
ഒരു മീന്‍കുട്ട പോൽ
അഭിനയിച്ചു കാട്ടുമ്പോൾ,
നിന്റെ കടലിനെയതിലേക്ക് വിളിക്കുമ്പോൾ,
കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് പണ്ട് വിളിച്ചതോർക്കുന്നു.
മറുകുകളിൽ കടലനക്കം ഇന്ന് കരിനീലത്തരിപ്പാര്‍ന്ന വേദനകൾ.
ത്രിശൂലത്താൽ
എന്റെ കവിതാ പുസ്തകത്തിൻ തലക്കെട്ട് മാറ്റിയെഴുതുന്നു.
ജടവാരിയഴിച്ചിട്ടയെൻ
അബലചപലാദിഭൂതങ്ങൾ.
ഹേതുവായി
പശ്ചാത്തലത്തില്‍
അന്നും ഇന്നും എന്നും ഹിന്ദോളം.
കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതുമെന്താണ്?
നിത്യം വന്നിരിക്കും
കൊറ്റിക്കും
കുളത്തിനുമിടയിലുദിച്ചൂ
പുതിയ ഭാഷ,
പറഞ്ഞു തീർത്തൂ
അവരുടെ ആധികൾ,
ചുറ്റിപിണഞ്ഞൂ
സ്നേഹം വന്ന പോൽ.
കൊറ്റിയുടെ
തൊലിയിൽ പറ്റിയ കുളം
വയലുകൾക്ക് മീതെ
ആർത്തിയോടെ പറന്നു.
കൊത്തിയ പാടുകളിൽ
ആഴങ്ങളിൽ
കുടുങ്ങി കിടക്കാനാവും വിധം
കൊറ്റിയുടെ ചിറകടികൾ
കുളത്തിന്റെയുള്ളിലേക്ക്
ആണ്ടു കിടന്നു.
കുളമിപ്പോൾ
കൊറ്റി ഇനിയും വരുമോ
എന്ന ഒറ്റക്കാൽ തപസ്സിലാണ്.


സൂര്യന്റെ തേരിനെ
വെളിച്ചത്തിന്റ പിള്ളേർ
പൊടി പറത്തി വലിച്ചു 
കൊണ്ട് പോകവെ,
ചാമ്പമര ചോട്ടിലോ
തെറ്റിച്ചെടിക്കരികിലോ
അവളെ കണ്ടെന്നാൽ 
പിടിച്ചുകൊണ്ടരരുത്,
ഒരു പരിചയത്തിന്റെ പേരിലും.
അവളുടെ കുഴിമാടം പൂക്കളാൽ 
നിറഞ്ഞിരിഞ്ഞെന്ന് കണ്ടാലും
അവളിലേക്ക് നൂറുനൂറായിരം
ചുവന്ന കിളികൾ
ചേക്കേറിയത് കണ്ടാലും
അവളെ നിങ്ങളിലേക്ക് വലിച്ചടുക്കരുതേ..
ദ്രoഷ്ട കാണിക്കാനറിയാത്ത,
തിളയ്ക്കുന്നചുവന്നനാവുള്ളിലേക്ക് 
തിരുകി വയ്ക്കുന്ന,
നഖങ്ങൾ തൊലിക്കുള്ളിൽ 
ഒളിപ്പിച്ചു വയ്ക്കുന്ന,
കരമ്പനയിൽ നിന്ന് 
കരമ്പനയിലേക്ക് പറക്കാനറിയാത്ത
കോടാനുകോടി പാട്ടുകളും
പുറത്താക്കിയ
അവളെ തിരക്കി വന്നേക്കരുതേ.,
അവളൊന്ന് സമാധാനമായി അലഞ്ഞോട്ടെ...