Sunday, June 22, 2014

തമിഴം

പഞ്ചവർണ്ണം എന്നത് ഇളംപച്ചയാണ്‌,

കുന്നിന്റെയോ/ കിണറിന്റേയോ രഹസ്യങ്ങളിലെ
തെളിഞ്ഞ വെള്ളത്തിനെ കയ്യിലെടുത്ത്
മുഖം കഴുകുന്ന രാവിലെകളാണ്‌.
കവിളുകളിൽ നിന്ന്
പറന്നുപോവുന്ന
ഒരു കെട്ട് തത്തമ്മയൊച്ചകളാണ്‌.

പളുങ്കുവളകൾ
കിണുക്കത്തിൽ
നനവു തൊടാത്ത
തൊണ്ടയിൽ നീട്ടുന്ന
പാൽ നുരഞ്ഞുപൊന്തുന്ന
ചായക്കൊപ്പമുള്ള
മധുരറൊട്ടിയാണ്‌.

കോലങ്ങളിൽ
നിറങ്ങൾ നോക്കാതെ വരുന്ന
നല്ല ശകുനങ്ങളാണ്‌.

ആദ്യപ്രേമത്തിന്റെ
അഴിഞ്ഞു പോകുന്ന
വൈക്കോൽക്കെട്ടുകളാണ്‌.

ഓട്ടങ്ങളുടെ പതർച്ചകളോടെ
പാവാടയിൽ മടക്കിക്കൊണ്ടുവന്നു
കുത്തനെ വീഴ്ത്തുന്ന
മുപ്പതോളം ഞാറപ്പഴങ്ങളാണ്‌,

എത്ര അടുത്താണ്‌ എന്ന്
മുലമൊട്ടുകളിൽ നിന്ന്
മായ്ക്കാൻ പറ്റാത്ത
കറയാണ്‌.

തക്കാളിയിട്ട് വഴറ്റുന്ന
രസത്തിലെ
കുരുമുളകിന്റെ
ചേരുവയാണ്‌.

വൈകുന്നേരങ്ങളിൽ
കേൾക്കുന്ന
നാടോടിപ്പാട്ടുകളാണ്‌.

ഉൽസവങ്ങളിൽ
മനസ്സിൽ പൊട്ടുന്ന
ലഡുക്കൊടമാണ്‌.

ഈ പ്രേമം
ഒരു പൊയ്ക്കാല്ക്കുതിരയാണ്‌,

അതിലെന്നും സവാരിക്ക് വന്ന്
കാൽവിരലിലിടുന്ന
വെള്ളിയിലുള്ള
നാഗപട മിഞ്ചിയാണ്‌.

കഥാപുസ്തകത്തിൽ
ഒട്ടകമായി
കടന്നുചെന്ന്‌
മേൽക്കെട്ടാകെ
കൈക്കലാക്കിയ
രാത്രിയിലെ
തണുപ്പാണ്‌.

പഞ്ചവർണ്ണം എന്നത് ഒരു പെൺകുട്ടിയേയല്ല.

ഇല്ലാതാക്കുക എന്നതാണ്‌ അലങ്കാരം

രക്ഷിക്കൂ,
ഒന്നാമത്തവൾ നിലവിളിക്കുന്നു,
നൂറാമത്തവൾ നിലവിളിക്കുന്നു..
ഞങ്ങള്‍ ബലാൽസംഗപ്പെട്ടിരിക്കുന്നു.

പതിവു പോലെ
റിസസിയേറ്റിവ് ലിറ്ററസി ആന്റ് സൈലെന്‍സ് സ്റ്റഡീസ്ലെ
ക്ലാസനുഭവങ്ങളിൽ
മുഴുകി ഇരിക്കുന്നവൾ/
ഓർമ്മകളുടെ 
നവദ്വാരങ്ങളിൽ
മായ്ച്ചിട്ടും മായാത്ത
ശുക്ളങ്ങളെ മായ്ക്കുന്നു.

ഒരിക്കലും കാണാത്ത
അലഞ്ഞുതിരിഞ്ഞ
അതിമൃദുലോലിതമായ
ഒരു ബീജം
അവളെയോർത്ത്
കൃഷ്ണമണികളിലിരുന്നു കരയുന്നു.
ഞാന്‍ തന്നെയല്ലയോ
ഇതെന്ന് 
സിഗററ്റ് വലിച്ച്
സംഘർഷപ്പെടുന്നു,

പുകയില മണമുള്ള കാറ്റില്‍
അവളെ തഴുകാൻ
കൈവിറ നിറഞ്ഞ
ഒരു കെട്ടു പൂച്ചെണ്ടുമായി
മുട്ടുകാലിൽ നില്ക്കുന്നു,
കരയല്ലേ എന്ന താളത്തിൽ
ഉണർച്ചയുടെ മൂവിലകൾ ഇറ്റിക്കുന്നു,
ഉറക്കത്തിന്റെ ഒരു തുള്ളിയില്‍
കഴിഞ്ഞ കാലത്തിലേയ്ക്ക് 
/ഉറങ്ങിപ്പോവുന്നു.
ബലാൽസംഗയിടത്തിലേയ്ക്ക്
ഒരു പ്രണയോത്സുകവേളക്കൊടുവിലോ
ഒറ്റപ്പെട്ടു പോയ രാത്രിവണ്ടിയിലോ
സായുധാവസ്ഥകളിലോ
വിലങ്ങപ്പെട്ടോ
എത്തപ്പെടുന്നു.


ബീജ ശബ്ദം കൽപ്പിക്കുകയായിരുന്നു

പുരുഷലിംഗത്തിന്റെ പ്രതിധ്വനിയെ
പൂർത്തിയാവാൻ നില്‍ക്കുന്ന
ഉദ്ദേശത്തിലേയ്ക്ക് 
തിരിച്ചു തള്ളൂയെന്ന്‍//
അകറ്റിച്ചിതറലുകളില്‍ നിന്ന് മാറൂയെന്ന്‍ //
മല്ലിടൂയെന്ന്‍ //
ബന്ധസ്ഥനാക്കൂയെന്ന്‍ //
ആള്‍ക്കാരെ നിലവിളിച്ചു കൂട്ടുയെന്ന്‍ //
ഒന്നും സംഭവിക്കാന്‍ പോവുന്നില്ല എന്നാക്കുന്നുവെന്ന്.

ഒരു കവിത തിരുത്തപ്പെടുന്ന പോലെയോ
ഒരു ചിത്രം മാറ്റി വരയ്ക്കപ്പെടുന്ന പോലെയോ
ഒരു കുപ്പായം അളവിലേയ്ക്ക് മാറ്റിത്തുന്നുന്നത് പോലെയോ
ആക്സിഡന്റിന്റെ തീവണ്ടി
റദ്ദാക്കപ്പെടുന്ന  പോലെയോ

ഒരു മഹാതിരുത്തൽ

ഒന്ന് കൂടി
ഒന്ന് കൂടി
ഒന്ന് കൂടി തിരുത്തൂ

കീഴ്പ്പെടാൻ പോവുന്ന കാഴ്ചകളെ
കീഴ്പ്പെടാൻ പോവുന്ന ശ്വാസങ്ങളെ
കീഴ്പ്പെടാൻ പോവുന്ന കരച്ചിലൊച്ചകളെ
കീഴ്പ്പെടാൻ പോവുന്ന പറച്ചിലുകളെ
കീഴ്പ്പെടാൻ പോവുന്ന കീഴപ്പെടലുകളെ

അനിയന്ത്രിതമായതിനെ 
നിയന്ത്രിക്കാമെന്ന്
വേറെയൊരു വഴി നടന്നൊന്നു പോയാലോ
എന്ന പോലെയാക്കി മാറ്റിമറിക്കൂ.

രക്ഷിക്കുക എന്നതിൽ നിന്ന് ഭേദപ്പെടുത്തുക എന്നതിൽ നിന്ന് ഇല്ലാതാക്കുക എന്നതാണ്‌ അലങ്കാരം

ഉറക്കത്തില്‍ നിന്നുണരുന്ന പെണ്ണുങ്ങൾ
കളങ്കരഹിതരായി ചിരിക്കുന്നതിൽ അപ്പോൾ 
ഒരാൾ.



കഞ്ചാവിംഗ്


ഉറക്കത്തിന്റെയകത്ത് നിന്ന്
ഉറക്കത്തിന്റെയകത്ത് നിന്ന്
ഉറക്കത്തെ 
വിടര്‍ത്തിയെടുത്ത്
നീലവലയില്‍ നിന്ന്
മോചിപ്പിച്ച് 
മരിജ്വാനാഭരിതരായി
നോക്കിനില്ക്കുമ്പോൾ
ബാത്ത്റൂം നിറയെ
ഉറങ്ങുന്ന
കൃഷ്ണമണിമേഘങ്ങളുടെ

കൂണുകള്‍

ചുരുണ്ടുകൂടി 
മഴപ്പെടുന്ന

ക്രോംക്രോയുമ്മകളില്‍ നിന്ന്
എത്രയകലത്താണ്

ഒന്ന് ഉണരരുതോ ?



ബ്രെയിന്‍ വാഷിംഗ്

എന്നോട്
ഉറങ്ങിക്കോളാൻ പറഞ്ഞിട്ട്
ചമൽക്കാരമുള്ള
രാത്രികളിൽ
വെളിച്ചത്തെ
എന്നന്നേയ്ക്കുമായി
സ്വയംഭോഗിക്കുന്ന
തഥാഗതൻ
സൂപ്പർനോവകളെ പോലെ
വിസ്ഫോടിപ്പിക്കുന്ന
ആകാശങ്ങളിൽ
നിന്റെ വിയർപ്പുമണികൾ
കാലിയായ വേദനയാണ്‌,
കെട്ടിപ്പിരിച്ചുവെച്ച മുടിയിൽ
രഹസ്യം നിറഞ്ഞ
മറ്റൊരു മസ്തിഷ്കം
സ്ഥാപിക്കും,

ഞാൻ ഒരു വിരുദ്ധോക്തിയാണ്‌,

ദയവായി ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ.




വഴിപൂട്ട്‌

പിടിച്ച് പിടിച്ച്
കയറി വരുന്നു
പല നിറങ്ങളുള്ള
എന്റെ പോപ്പിൻസ് വേദനകൾ
ഹൃദയത്തിലേയ്ക്കെറിഞ്ഞിട്ടും
നീ വിഴുങ്ങുന്നില്ല,

ഞാന്‍ വാശി പിടിച്ചു കരയും
ഇറങ്ങി പോകാൻ സാധ്യതയുള്ള
എല്ലാ വഴികളേയും
മുന്നേ കൂട്ടി പിന്നിയിടും.

മിനുപ്പുള്ള കവർ
ചുറ്റിച്ചെടുത്ത
വിരിഞ്ഞ ഫ്രോക്കിട്ട
വയറ്റത്ത് ഞെക്കിയാൽ കരയുന്ന
നമ്മുടെ കുഞ്ഞങ്ങളെ പോലത് ചിരിപ്പിക്കും.

ഇതൊന്നുമല്ല,

// നീ എനിക്ക് //
          // നീ എനിക്ക് //
 // നീ എനിക്ക് //
         // നീ എനിക്ക് //
 // നീ എനിക്ക് //

എന്ന കഠിനമായ ഭാഷ്യമാണ്‌
ഈ ചുറ്റിക്കെട്ടൽ.




പന്തയം

എന്റെ മുയല്‍
ആമകളെ ജയിപ്പിക്കാന്‍
ഉറക്കം നടിക്കുന്നു.



ഓഫ് സീസണ്‍സ്

ഋതു തെറ്റുമ്പോള്‍
ചുവന്ന പാവാട
കിളി ക്കൂട് പോലെ ചിലപ്പുള്ളതായിരുന്നു,

എന്റേത് ഇത്രേം വലിയ വട്ടം കറക്കാന്‍ പറ്റുമെന്ന് കാണിച്ച
ഹിപ്പ്-ഹോപ്പ് കളിയില്‍ 
കിളികള്‍ തെറിച്ച് തെറിച്ച് പോയിരുന്നു,
അതീന്നും അതീന്നും വലിയ വട്ടങ്ങള്‍ക്കായി മത്സരിക്കുമ്പോൾ
മാറി നിന്ന്‍ ഞാൻ


കുഴിയാന വട്ടത്തിലേയ്ക്ക് 

എന്റെ വസന്തത്തെ ചുരുക്കുന്നു,

ചിറകുകള്‍ / ചിലപ്പുകള്‍
എന്തൊരു നിറമെന്നു 
വിസ്തരിക്കുന്നു.

തുന്നല്‍ വേള/ലകളിൽ നമ്മെ ആട്ടുന്നവൻ


ആകാശത്തെ അഴിച്ചുകെട്ടി
തളർന്നവരുടെ തൊട്ടിലുകളിലാടുന്നു,
കാറ്റിന്റെ നീളങ്ങളിൽ
ചാലിയനായത്
കാറ്റ് പോലും അറിഞ്ഞിരുന്നില്ല.

അവന്റെ തറിയന്ത്രം
ഇരുട്ടുമുറിയിലെ
ജനൽവെളിച്ചത്തിൽ
അവന്റെ കുഞ്ഞിനെ ഉറക്കുന്നത് പോലെ
അവൻ ചാലിയനായത്
അവന്‍ തന്നെ അറിഞ്ഞിരുന്നില്ല.

സാക്ഷാത്തമല്ലാത്ത
ചലനമാണ്‌
ജീവിതം.

കറങ്ങി
കുരുങ്ങിയാലും,
കുരുങ്ങി
കറങ്ങിയാലും
ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്,
ഓടുന്നുവെന്നും,
നടക്കുന്നുവെന്നും,
ഇഴയുന്നുവെന്നും
തോന്നിപ്പിക്കുന്നത്.
അനങ്ങാതെ ഒരേയിടത്ത് തന്നെ
ഞാന്ന് കിടന്നാടുന്നത്.

കാലങ്ങളെ മുഴവന്‍
ഉറക്കിക്കിടത്തി
ഒന്ന്‍ തട്ടിയാട്ടുന്ന
ഭാരമൊഴിഞ്ഞ
കാറ്റിന്റെ
ഒരലയില്‍
അലയപ്പെടണം.

നെയ്ത്തു തുണിയിലെ
പിയോണിപ്പൂക്കൾ
അവന്റെ മാറിടത്തെ
പല നിറങ്ങളാക്കി
അതിലായിരുന്നു
കൂടുതൽ താളമെന്ന്
അഭിലഷിക്കുമ്പോൾ,

യാഥാർത്ഥ്യങ്ങളുടെ
ജങ്ക്-സ്പേയിസിലേയ്ക്ക്
തിരിക്കപ്പെടുന്നത്
ഇല്ലാത്ത ചില്ലകള്‍
നമ്മെ ബന്ധിപ്പിച്ച്
ഹിന്ദോളത്തിന്റെ തൊട്ടിലില്‍
ഭംഗിയായിയാടി
വിരലൂറി ഞാന്ന് കിടക്കുന്നത്
വെറുതെയിരിക്കുന്ന
ഒരു കടുകുമണിയേയും
പൊട്ടിക്കുന്നില്ല.

തുന്നല്‍ വേള/ലകളിൽ
നമ്മെ ആട്ടുന്നവൻ

സത്യത്തില്‍ ഒന്നും ചെയ്യുന്നില്ല.

ഇന്‍സോമ്നിയ



ഉറങ്ങിത്തൂങ്ങുന്ന മറവികളെ
പാതിരാമണിനേരത്ത്
ഒന്ന് കൂടി ഭോഗിച്ചോട്ടെ എന്ന
കുലുക്കിവിളി കേട്ട്
കണ്ണ് തിരുമ്മിയുണരുന്ന
ഓര്‍മ്മകളുടെ ഉടലുകളിൽ നിന്ന്,

ചൂടിനെ തണുപ്പാക്കി പിഴിയും പോലെ
ഇരുട്ടില്‍ വെളിച്ചം കൊള്ളിയാനാവുന്ന പോലെ
നിലാവിന്റെ കരിനീലത്തരിപ്പാര്‍ന്ന വേദനകളെ
മുറിവുകളില്‍ നിന്നെടുത്ത് മാറ്റി
ഉറക്കമില്ലായ്മയിൽ  കണ്ണു കഴക്കുന്നു,
രാത്രിക്ക്

പുറത്തൊരു മഴ
തീവണ്ടി ചൂളങ്ങളുടെ പുച്ഛത്തെ
ശിഷ്ടിക്കാന്‍ തയ്യാറായിട്ടും
പാളങ്ങളില്‍ ഉറങ്ങാതെ ഉറച്ച് പോവുന്നു..

പുറത്ത് ചാടാന്‍ വെമ്പുന്ന
ജടവാരിയഴിച്ചിട്ട
അബലചപലാദിഭൂതങ്ങളെ
ശൂലം കുത്തിയുണര്‍ത്തുന്നു,
ഹേതുവായി
പശ്ചാത്തലത്തില്‍ ഹിന്ദോളം.


കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതും പ്രണയമാണ്.

അക്രോഫീലിയ

അക്രോഫീലിയന്‍ കുതിപ്പുകള്‍ക്ക്
നീട്ടി കൊടുക്കുന്ന
വ്യഗ്രതകളുടെ
കെട്ടിടങ്ങളേ,
ബാല്‍ക്കണികളേ,
കുന്നിന്‍ നിവര്‍ത്തുകളേ.
നദിത്തഴപ്പേ,
തെറ്റാന്‍ പോവുന്ന

ആ ഒറ്റച്ചുവടേ,
എന്നെ തിരിച്ചു വിളിക്കൂക്കൂക്കൂ,

ചുംബുന്ന ചുണ്ടുകളെ
വലിച്ചകറ്റാതിരിക്കൂക്കൂക്കൂ...


തിരിച്ചു വരാത്ത ബസ്സ്

1.
ഗർത്തങ്ങളുടെ നോട്ടം പോലെ
വ്യതിചലിപ്പിക്കാൻ പോന്നത്ര
പ്രലോഭനീയതയിൽ
നിങ്ങളുടെ കണ്ണുകളിലേയ്ക്ക്
വഴുതി വീഴാൻ തയ്യാറാവുന്നു
ഏറെക്കാലമായ
എന്റെ ബസ്സിരുപ്പുകൾ.

വെയിൽപക്ഷികൾ
കൊത്തിത്തിന്നെന്ന പോലെ
ആസക്തികൾ തുള വീഴ്ത്തിയ
കുട പിടിച്ച്
നിങ്ങൾ നില്ക്കുന്നത്
ഏത്സ്റ്റോപ്പിൽ?

പ്രിയങ്കരനായ യാത്രക്കാരാ,
ഓർമ്മയെ അടിവയറ്റിൽ
മോതിരമാക്കിയ
ഒരുവന്റെ അവസാനത്തെ
മറവിയിൽ നിന്നും പുറത്തുവരൂ.

ഞാൻ വന്നാൽ
എന്നോളം മാത്രമുള്ള
നിങ്ങളുടെ ശൂന്യത ഇല്ലാതാവുമെങ്കിൽ
കാലോചിതമല്ലാതെയോടി വന്ന്
കൈവിരലുകളെ കൂട്ടിയമർത്തിയിട്ടും
എന്റെ സ്നേഹത്തെ
പിൻവരിവിജനതയിലേയ്ക്ക്
തള്ളിവിടുന്നതെന്തിന് ?

എന്റെ ഏകാന്തത
അയൽ സീറ്റിലെ
കുഞ്ഞിന്റെ കരച്ചിൽ പോലെ
നിങ്ങൾക്കതൊന്നും
വിഷയമാകുന്നില്ലെങ്കിലും
പച്ച കൊണ്ടു തന്ന ദൈവത്തെ പോലെ
പ്രള(ണ)യം തീർന്നെന്ന്‌ മാത്രം പറയരുത്‌..

ഈ വായനയിൽ / വഴിയിൽ
ഇനി പാളിപോവില്ലെന്നുറപ്പിച്ച്
ബസ്‌ നമ്മളെ വായിച്ചെടുക്കുമ്പോൾ
നാം തന്നെ കാണാതെ
കെട്ടിപ്പിടിക്കുന്ന കൈവരകൾ വഴി
ജീവിതത്തിന്റെ അത്രയും നീളത്തിൽ
ഹൃദയത്തിലേയ്ക്കൊരു
സഞ്ചാരമുണ്ട്, പോകാം.

പരിചിതരെന്ന
കള്ളപേരുകളിലാണ് ഇനി,
നീയും ഞാനും.

2.
കാത്തിരിപ്പ്
എന്ന സഹനത്തെ
എന്തിനിനിയും സഹിക്കണം
എന്നോർത്ത്
കുഞ്ഞുങ്ങൾക്ക്
തിരിച്ചു വരാത്തൊരു ബസ്സിന്റെ
കഥ പറഞ്ഞുകൊടുക്കുന്നു,

വ്യാകുലപ്പെടില്ലെന്നുറപ്പിച്ചൊരു മാതാവ്‌.

മുയലിനെന്താ കൊമ്പുണ്ടായാൽ

എന്റെ വീടിന്റെ മേല്‍കൂര
പുല്ലിന്‍ മെത്തയായിരുന്നു,
കുറിക്കു തന്നെ കൊള്ളും

മുയലുകളുടെ 
മഞ്ഞിന്‍ വീഴ്ച്ചകളിലുരുണ്ടുമറിഞ്ഞു,
അചേതനമായ വിത്തുകളെ

വേരുകളില്‍ ചെന്ന്
തട്ടി നോക്കി

തലോടി നോക്കി
ആധികളില്ലാത്ത ക്യാരറ്റുകള്‍ മണത്ത്
കലര്‍ന്നുപോയീ മണത്തിൻ  
പച്ചക്കയറില്‍ നൂണ്ടുകയറി
ആകാശത്തിന്‍ പുരപൊറത്ത് 
മലര്‍ന്നു കിടന്ന്‍ കടിച്ചു തിന്നുന്നു
എന്റെ കവിതകളൊക്കെയും,

ഓ ! ഈ ലോകത്തില്‍ അനന്തമായ ക്യാരറ്റുകൾ സംഭവിക്കട്ടെ !!

നാനോ-സുനാമി


ഞെട്ടറുത്തിട്ട്
ഞെട്ടിച്ചതാണ്‌,

നിശ്ചലമായി നിന്നിരിക്കിലും
നിത്യം പായൽ ഗോവണി കയറിവരും
കിണാറാഴത്തിൽ
ഒരു പഴുത്തിലയോർമ്മ മട്ടില്‍ ഞാൻ

ചെവി ചേർത്താൽ കേൾക്കാം,
ഒരു തവളത്തുടിയുണ്ടതിൽ,

എളിയത്,
നിന്റെ ജലതലങ്ങളെ


ഇളക്കി മറിക്കുമത്.