Friday, November 30, 2018

ആർത്തവകാലത്ത്
പ്രാപിക്കപ്പെടാൻ
തോന്നുന്ന
ആഗ്രഹമുണ്ടല്ലോ,

അതിനെ ഞാനേത് കല്ലിൽ കെട്ടി താഴ്ത്തും?
നിന്നെ എനിക്കെന്തിഷ്ടാന്നോ?

നീ വേണ്ടന്നെ വയ്ക്കുന്ന

നിന്റെ കണ്ണീർ, തുപ്പൽ, മൂക്കള, വിയർപ്പ് ' തൊടച്ച ടവ്വല്ലുകൾ, ചെവി തോണ്ടിയ ബഡ്സുകൾ,

നീ ബാ(ത്തൂമിൽ പോയ ശേഷം
പിന്നാലെ പോയി
മണത്ത് നോക്കുന്ന
നിന്റെ മലമൂത്രാദികളെ,

നിന്റെ ശുക്ളത്തിൻ വഴുവഴുപ്പ്
കുത്തിനോക്കി കുത്തിനോക്കി
അതിലെ കുഞ്ഞുങ്ങൾടെ
ഒപ്പാരികളോർത്ത്
ഓരിയിടുന്നതടക്കം

നീ ഉപേക്ഷിച്ചു പോവുന്ന
എന്നെ പോലും
എനിക്കിഷ്ടമാണെന്നോ?
ചില നിമിഷങ്ങൾ പറഞ്ഞു തരും.
ഒന്നല്ല
ഒരായിരം വട്ടം

നാമില്ലെങ്കിലും
അവരുടെ ദിവസങ്ങൾ
കോഴിക്കോടൻ ഹൽവ പോലെ മത്തുലക്കും.

നമ്മൾ കരച്ചിലിൽ കുരുങ്ങി കിടക്കുന്ന
നമ്മളെ കണ്ടെത്തി കൊണ്ടിരിക്കും.
കൊട്ടാരക്കര ഉണ്ണിയപ്പം പോലത്തെ
ഉണ്ണിക്കിടാങ്ങളുടെ കൂത്ത്
നടക്കുന്ന
അടുക്കള ഷെൽഫ്.
ആൽമരത്തിൻ
ചില്ലയിലിരിക്കും
വൈകുന്നേരമ്പലപ്പാട്ട് പോൽ
നിന്നിലയിലേക്ക്
പ്രേമോദ്രുത ചാട്ടമായിരുന്നുയത്, എന്റേത്.
ഇലകളിലിരുത്തി
എന്നെയാടിയുലച്ചുപോയതിൻ
ചാഞ്ചാട്ടം കണ്ടുവോ.
നിന്റെ വാക്കു വിശ്വസിക്കും
ത്രസിക്കുമെന്നിലകളെ,
എനിക്കതിൻ പാട്ട്
നിർത്താനാവുന്നില്ല.
അതിന്റെ സ്വിച്ച്
കടലുളള മുറിയുടെ
തിരകൾ കൊണ്ടു പോയി.
എന്റെ എകാന്തത
കടലുളള മുറിക്കൊപ്പം
പോയി കാണണം.
ഒറ്റക്കിരിക്കാനിപ്പോ
എകാന്തതയുമില്ലാ.
എന്റെ മണ്ണും വിണ്ണും തിന്നും
അഖോരിയനേ
നീ നോക്ക്.
ഞാൻ പാതിയിൽ തീർന്നു പോകും
നിങ്ങളുടെ വല്യ വായിൽ പാടും
കേവലമൊരു പാട്ട്.
നിങ്ങളത് കണ്ടേക്കില്ല. പക്ഷേ അറിയുമൊരിക്കൽ.
ഉടൽനീളം
ഞാൻ
നിങ്ങളുടെ പാട്ടുകൾ കോർത്തൊരു
കുരുത്തോലുത്സവമെന്ന്.
എന്റെ വീടിനെ
കൊത്തിക്കൊണ്ടോയ കിളിയേ,

അങ്ങവിടെ വീട്
നാരുകൾക്കിടയിലൂടെ
എന്നെ നോക്കുന്നുണ്ടാവും.

പുലരിയുടെ തുമ്പ്
നോക്കിനോക്കിയത്
രാത്രിയുടെ കൊമ്പിലിരിക്കും.

ചായ തിളപ്പിക്കും,

കറിയുടെ കൂട്ട്
അടുത്ത മരത്തോട്
ചോദിച്ചുണ്ടാക്കും.

അടിച്ചുവാരിയലക്കി വെളുപ്പിക്കും.

സന്ധ്യയ്ക്ക് നിലാവൊഴിച്ച്
വിളക്ക് വെയ്ക്കും.

എന്റെ കുഞ്ഞിനെ
അതീന്ന് മണത്തെടുക്കും,

നിലാവ് തൊട്ട് നെറ്റീലിടും.

ചുള്ളിക്കമ്പുകളിൽ
തൊട്ടിലാട്ടാൻ
കൈകൾ വിരിക്കും.

പുരുഷനൊപ്പം
രമിക്കുമ്പഴും
അമ്മേ ഓർക്കും, വിമ്പും.

തലയിണയിൽ
ശോകം പിടിച്ച
പുള്ളിക്കുയിലിന്റെ
പാട്ട് നിറയ്ക്കും.

കുടുസ്സായ കൂട്ടിൽ
ചിറകുകളുണ്ടായിട്ടും
എന്റെ വീട് പറന്നില്ല.

പറക്കാനറിഞ്ഞിട്ടും പറന്നില്ല.
ആ രാത്രിക്ക് മീതേ
ഒരാൽമരം.

താഴെ

താഴിട്ട് പൂട്ടിട്ട
ഹൃദയവുമായി
രണ്ടു പേരിരുന്നു.

താക്കോൽ
ഒരു പൂമ്പാറ്റയുടെ രൂപത്തിൽ
മേഘങ്ങൾ വീഴുന്ന
പുഴക്കരയിലെ വീടിന് മണം
തുറന്നു കൊടുക്കുകയായിരുന്നു.

അങ്ങനെയിരിക്കെ
അവർക്കെങ്ങനെ
സ്നേഹിക്കാനാവും.

ആ രാത്രി
ലക്ഷോപലക്ഷം
പക്ഷികൾ ചേക്കേറിയത്
ആൽമരത്തിലായിരുന്നില്ല,

സ്നേഹത്തിനായി
ഉച്ചത്തിൽ
കരയാനറിയുന്നവളുടെ
കാടുംപടർപ്പിനിടയിൽ കാണാൻ പറ്റാത്ത
ചുവന്ന കാട്ടുപ്പഴം പോലെയുള്ള
കരളിലേക്കാണ്.

കൊത്തി കൊത്തി കരളിൽ കേറി കൊത്തി കൊത്തി...
ഒരിക്കലൊരു
മഹിഷാസുരനെ
കണ്ടുമുട്ടി.

ലോകനീലാംബരം
കണ്ട് മതി മറന്ന ലോല
പോം പോം
പോലിരിക്കുന്ന
നെഞ്ചിലേക്ക്
അസ്ത്രങ്ങൾ
തുരുതുരാ തറക്കാനാരംഭിച്ചു.

തീതുപ്പുമസ്ത്രം
ഇടിയൊച്ചയസ്ത്രം
മിന്നലസ്ത്രം
ഗരുഡൻകൊത്തലസ്ത്രം
സർപ്പമസ്ത്രം

അങ്ങനെ നൂറുനൂറാസ്ത്രങ്ങൾ
അവർക്കിടയിൽ,
ഇവിടുന്ന് പോം
അവിടുന്ന് വരും.

കൂട്ടിമുട്ടി ശൂയെന്നായി പോം.

ഈ അസ്ത്ര വിവരണം
പ്രേമത്തിന്റെ മഴ പെയ്യിക്കൽ
സൂചിപ്പിക്കാനും ഉപയോഗിക്കാം.

ഈ വല്ലപ്പോൾമഴയിൽ
നെഞ്ച് വിരിച്ച് കൊടുത്തത് ഞാൻ.

കുതിർന്നും പോയതും ഞാൻ.

ഉപേക്ഷിക്കപ്പെട്ട കാമുകിയോ, അതും ഞാൻ.

നിർത്ത് നിർത്ത് മഹിഷാ..

എന്റെയുള്ളിലെ 
ശബ്ദമഹാമേഘത്തെ
പെയ്തൊഴിക്കാൻ
തക്ക പ്രേമത്തിൻറെ
ഒരു കോപ്പും
നിങ്ങളുടെ കൈയ്യിലില്ല.

ക്രൂരമായ പ്രേമത്തിന്റെ
അഹംഭാവം നിറ കൊണ്ട
ഞാൻ വെല്ലു വിളിക്കുന്നു.

ഇനി നിങ്ങളുടെ
ഒരു അസ്ത്രവുമെന്നിലൂടെ
കടന്നുപോവില്ല.

മഹിഷാസുരമർദ്ദിനി
കടുത്ത ദേഷ്യത്തിലും
വ്യഥയിലുമാണ്.

ദേഷ്യം കൊണ്ട്
നഖം കടിച്ചു തുപ്പുന്നുണ്ട്.

പാത്രങ്ങൾ കഴുകി
ഉച്ചത്തിൽ വെക്കുന്നുണ്ട്.

ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് നോക്കുന്നുണ്ട്. (പ്രത്യേകിച്ച് അവന്റെ)

ശൂലത്താൽ മോനുള്ള മുട്ട പൊരിക്കുന്നുമുണ്ട്,

പുറം ചൊറിയുന്നുമുണ്ട്.

Thursday, October 11, 2018

ജീരകമുട്ടായികൾ പോലെ
കുഞ്ഞി കുഞ്ഞി
കൊച്ചുങ്ങൾ.
പീലിയെ പോലെ
ദേവൂനെ പോലെ
മായമ്മേ പോലെ
അച്ചൂനെ പോലെ
മുറി നിറയെ,
ജീരകകുട്ടികൾ.

അവർക്ക് ചുവന്ന നീല
പല നിറത്തിൽ
മിനുക്ക്‌ ഫ്രോക്കുകൾ
മെനഞ്ഞെടുക്കയാണ്
മന്ത്രവാദിനിയമ്മ.

ആ വീട്ടിൽ അവർക്കുറക്കമില്ല.

ഇടക്കിടക്ക് കട്ടന്‍ക്കാപ്പി കുടിക്കും..
മിച്ചിറിൽ മുക്കി ജിലേബീം തിന്നും.

ജീരകമുട്ടായികള്‍
മ്മാ വിളിച്ച് ഉരുണ്ടുരുണ്ട്‌ വരും.

വികൃതി കൂടുതലാവുംമ്പോ
മന്ത്രവാദിനിയമ്മക്ക് ദേഷ്യം വരും.

ശൂ ശൂ ന്ന്‍ ദോശ പരത്തണ
ശൂലത്തിൽ കുത്തി
ഗ്ലും ഗ്ലും ന്ന്‍
അകത്താക്കും..

കുഞ്ഞുങ്ങളിപ്പോ വയറിലാണേ.

ജീരകമുട്ടായികൾ നിറച്ചൊരു
ഗ്ലാസ്സ് കുപ്പി പോലെ
രാത്രികളിറങ്ങി നടക്കും.

അവരെ പിന്നേം പിന്നേം പെറ്റ് കൂട്ടും.

രാത്രികളിലുറങ്ങാതെ
അവര്‍ക്കായി
മിനുക്ക് ഫ്രോക്കുകള്‍ മെനയും.
കുസൃതി പിടിച്ച
ഒരു വാൽ മുളയ്ക്കുന്നു.

എന്റെ
ശിഖരമോഹങ്ങളെ

നിങ്ങളൊരു നാളും
താങ്ങി പിടിക്കില്ല, തുമറിയാം.

ഞാൻ
വീണിടം
തീവ്രമൊരു
കുളമുണ്ടാവട്ടെ, യതിൽ,

ഗ്ലൂമി താമരകൾ.

വേണ്ട ഗ്ലൂമിയാവണ്ട. ജ്വലിക്കാം.

കൊടും
തീ നിറഞ്ഞ
കത്തുന്ന താമരകൾ

നീറ്റലിന്റെ പള്ളത്തികൾ.

തണുപ്പിനറ്റത്തിരുന്ന്
പ്രേമം കൈമാറാനൊന്നും.
വന്നേക്കല്ലേ.

നിങ്ങളെ ഗ്ലും ന്നെന്റെ തീ വിഴുങ്ങും.

മീൻ വെട്ടുന്ന
വെളളത്തിൽ വരച്ച്
കുളമാക്കിയ
ചിത്രത്തെ
ബേസിനിലേക്ക്
ചരിച്ചൊഴിച്ചു.

Saturday, September 22, 2018

നിങ്ങൾക്കെന്നെ
വേണ്ടാത്ത
നിമിഷങ്ങളുടെ
പാട്ടുകൾ
എനിക്കും വേണ്ട.

എനിക്കമ്പും
അസ്ത്രങ്ങളുമുണ്ട്.

ഈർക്കിലിൽ
കുത്തിയൊക്കെയും
തുരു തുരാ
മാനത്തേക്കയക്കും.

മഴവിൽ പോൽ
വളഞ്ഞു
ഞാൻ
വിറ കൊണ്ട്
വീഴും
കിടക്ക മേൽ,
ഒരു കിളിക്കുഞ്ഞിൻ
കൂടു പോൽ.

കിളി മുട്ടകൾക്കൊപ്പം
ചൂട് പറ്റി കിടക്കും

അതിൻ
നെഞ്ചിൻ
കുടുക്കഴിച്ചതിൽ
സ്നേഹം നിറയ്ക്കും.

കിളികൾ പഠിക്കട്ടെ.

ഈരേഴു
പതിന്നാലു
ലോകങ്ങളുമൊഴിച്ചവിടെ,

നമ്മളൊന്നിച്ചുള്ള രാജ്യം
വരേണമേയെന്ന് കാണും
മുട്ടകൾക്കുളളിലെ
കിളിക്കണ്ണിൽ,

കൃത്യം

നീയയച്ചയാ
ഇർക്കിലിൻ തുമ്പ്
തറച്ചു പോയല്ലോയവിടെ തന്നെ,

പാട്ടിന്റെ രാജാവേ.

റാണിക്കെന്നും
കിളിയുടെ
ഹൃദയമാണ്,

സ്നേഹത്തെ കുറിച്ച്
പാടുമ്പോ
അവൾ
കുരുടിയുമാണ്.
ഓലമടലുകളിൽ
പൊടി പറത്തി വന്ന
എന്റെ വണ്ടി
എന്നെ കൊണ്ടു പോയ
ദൂരങ്ങൾ,
ഞാനന്ന് കണ്ട രാജ്യങ്ങൾ.

അവിടെ തന്നെ,
അവിടെ തന്നെയാണ്
ഞാൻ നിൽക്കുന്നത്.

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.

വരമ്പത്തിരിക്കുന്ന
സായന്തനങ്ങളെയോർത്ത്
ഞാനുറങ്ങുന്ന
ബാൽക്കണിയിലേക്ക്
കുളത്തിൽ നിന്നൊരു പൊന്മ
ആയിരം വട്ടം
വെള്ളം കുടഞ്ഞ് പറക്കുന്ന
ഈറൻ സന്ദേശം
കൊണ്ടുവരുന്നു.

ഞാനിപ്പഴും,

അവിടെ തന്നെ

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.
കാട്ടിലിരുട്ടിൽ
ആരുമാരും
കണ്ടെടുക്കാത്തൊരു
പൊട്ടിയ കിണറിൻ നെഞ്ചകം പോലെ,

ചന്ദ്രതാരാദികളെയതിൽ
കാത്ത് കിടക്കുന്നതിൻ
ആധിപൂണ്ട കണ്ണുകൾ.

ആ വിധത്തിൽ
ആഴത്തിലാഴത്തിലതിൽ
താണു താണേ
പോകുന്നു
ശോകമണിയും
എന്റെ നീലാംബരം.
മുറിക്കൾക്ക്
പലതുമാവാം.

പാതിരാത്രിയിൽ
നനച്ചുകുളിക്കാൻ പോയ
പുഴയയാവാം.

പുഴയിലാണ്ട കാലം പോലെ
അവളാ നേരം
സ്വയമഴിയും.

തിരിനാളങ്ങൾ
ആലിലകളിൽ
കേറിയിരുന്നൊഴുകിയ
പാടുകൾ,
അവളിൽ.

കുളിക്കുമ്പോൾ
കുളിമുറി
മന്ത്രങ്ങൾ കേൾക്കുന്ന
പറ കൊട്ടാൻ
തുളുമ്പി നിൽക്കുമമ്പലം,

അവൾ കുളിക്കുമ്പോൾ മാത്രം.

അവൾ ഈറനിറ്റുന്ന
കൽവിളക്ക്.

Monday, September 10, 2018

എന്റെ മടി
ഒരോരം.
അതില്‍ കൈകൊണ്ട്
സ സ പോലെ
കാണിക്കുന്ന കടലുണ്ട്,

ശംഖാകൃതിയില്‍
അതിരമ്പും.

നിന്റെ
ഉദാത്തമായ
ശബ്ദം കേള്‍ക്കാന്‍.
അതിനകത്ത്
നിന്റെ പ്രേമം.
ഊമ ഭാവമുള്ള
കാളിയന്മാര്‍
ചുറ്റും നില്‍ക്കുന്ന
നിന്റെ ശയനം.

അനന്തമാമീ നിദ്ര.
എനിക്കതിലാണ്
കടന്നു കയറേണ്ടത്.
എന്റെ പ്രേമം പുറത്താണ്.
അതിനൊട്ടും നാണമില്ല.
തല കുമ്പിടാനൊട്ട് മടിയുമില്ല.
ചില നേരമത്
വെറുതെ
ആകാശം നോക്കി കിടക്കും.
കുതന്ത്രങ്ങളുടെ
ചെമ്പരുന്തിന്റെ
നിഴലുകള്‍
വീഴ്ത്തി
പറന്നു പോം.
നിഴലിന്റെ
ചുണ്ടില്‍
പെട്ടെന്നുറങ്ങി
പോവാന്‍
പാട്ടുകളുണ്ട്.

അതുന്നം പിടിച്ച്
കാളിയന്മാരെ
വലിഞ്ഞു മുറുക്കും.
ഇനിയുളള
പാട്ടുകൾ
ഏകാകിയും
പാട്ടിന്റെ തേവരും
കടലിന്റെ താഴത്തെ
കൂടിയാട്ടത്തിൽ.

നമ്മുക്കായി
കോറസ്
പാടുമീ
പ്രപഞ്ചം
കാറ്റത്താടിയും
നില്‍ക്കുന്നു.

 

Monday, August 27, 2018

പ്രളയ ശേഷം
പാമ്പാട്ടിയുടെ
കുഴലിൽ നിന്ന്
മധ്യമാവതി രാഗം
ഇഴഞ്ഞ് പോകുകയുണ്ടായി.

വരമ്പത്തിരുന്നത് കേട്ട
പൂത്ത പെണ്ണ്
കൊറ്റി രൂപേന
പറന്നിറങ്ങി

അവൾക്ക്
പാമ്പാട്ടിയെ
കൊത്തണം,

കൊത്തിയേയാവൂ.

ഇരട്ട നാക്ക്
കഴക്കുന്നു.

പാമ്പാട്ടിയുടെ
ഇടത്തേത്തോളിൽ
പടക്കുളങ്ങര ഭഗോതിയെ
എങ്ങനെ കുത്തിവരച്ചെന്നാ?

പാട്ടിന്റെ തേവരേ.. പറ.... പറ.
നിങ്ങളുടെ ഇടം നെഞ്ചിലെ
വാതിൽ
ജാഗ്രതയിൽ
പൂട്ടി വച്ചിരിക്കുന്നതിൽ
കടന്നു കയറണം.

ചിറകുകളിൽ
മിനുക്കങ്ങളുണ്ട്
ഈ തുമ്പിക്ക്,

പ്രത്യേക രീതിയിൽ
ചിറകടിച്ചാൽ
മാറുന്ന
പാട്ടിലാണ്
നിങ്ങളെ
തുറക്കാനുള്ള
പാസ് വേർഡ്.

എന്റെ ചിറകടികൾ
നിങ്ങളെയിനി
മലർത്തിയടിക്കാൻ
പോകുകയാണ്.
ടെറസ്സിപ്പോ
പാടവരമ്പാണേ.

ഇലയിൽ
ശൂന്യാകാശവുമായി
ഒരു പെണ്ണ് അവിടിരുന്നു.

അവൾ ജിലേബിക്ക് കൊതിച്ചു.

അവളുടെ ദേഹത്തെവിടെ തൊട്ടാലും
ജിലേബി എന്ന പാട്ട് മാത്രമേ കേട്ടതുള്ളൂ.

ഒരു യായാവരൻ
ഞാൻ ഗന്ധർവ്വനെ പോലെ
അവളിലേക്ക് പറന്നിറങ്ങി.

അയാളുടെ
ഇടത്തേ കൈയ്യിൽ
പരാശക്തി പോലൊരുത്തി
ഗിത്താർ വായിക്കുന്നുണ്ടായിരുന്നു.

ആ കൊമ്പൻ സ്രാവിന്റ
അണ്ണാക്കിൽ നിന്ന്
ചില മധുരമുള്ള പാട്ടുകളെടുത്തു.

ആ പാട്ടുകളെ കാലിൽ കെട്ടി നോക്കി.

അവർ തള്ളിയിട്ടതോ
ഞാൻ ചാടിയതോയറീല,

അമ്പമ്പോ.
ജിലബികളുടെ
കുന്നിലേക്ക്.

ഞാനും
ചന്ദ്രതാരാദികളും
വീണു കിടക്കുന്നു.

മധുരം എന്ന വാക്കിൽ
ഞങ്ങൾ
ഓടിക്കളിച്ചോണ്ടിരുന്നു.
കഴുത്തുകൾ

പിണഞ്ഞു പോയ

പൂമരങ്ങൾ.

അവർ തങ്ങളിൽ പ്രേമത്തിലാണ്.

ഇലകളിൽ നിന്ന്

വെളിച്ചത്തിന്റ

കുണുക്കുകൾ

ഇറ്റു വീണിരുന്നു.

വെയിൽ വിളഞ്ഞ്

പൊട്ടു പോൽ

മറുകുള്ള

ആൺമരത്തെ

അമ്പോ യെൻ

കാതൽപ്പറവേയെന്ന് വിളിച്ചതും

ദാന്നതിലൂടെയിതിലൂടെ

അവളിലൂടടർന്നടർന്ന്,

അവന്റെ

പിൻകഴുത്തിലെത്തി

ഇതൾ കാട്ടി

കൊമ്പു കുലുക്കുന്നു,

ഇപ്പോ നിൽക്കുന്നിടത്ത് നിന്ന്

ഒന്ന് അഴിച്ച് മാറ്റി കെട്ടെട്ടെ.

ചില്ലകൾക്കിടയിൽ

നിശ്ചലതയിൽ

കൊത്തിവച്ച

മരത്തിൻ

തുമ്പത്തേക്ക്.

മരത്തിൻ നെഞ്ചകം

ഒന്നുയർന്നു താഴ്ന്നു.

അതെ. അത് കണ്ടതാണ്.


വീടൊരു
വണ്ടിക്കാള പോൽ
മന്ദം മന്ദം
വലിച്ചു കൊണ്ടുപോകവെ,

സാരഥി ഞാനൊരു
അടുക്കളച്ചന്തയിൽ
നടപ്പ് നിർത്തി
തലയാട്ടുന്നു.

എന്നിലെ കാളയെ തെളിക്കാതൊക്കുമോ.

ആകുമേ.. എനിക്കൊക്കെയാകുമേ..
ഇപ്പോ നിൽക്കുന്നിടത്ത് നിന്ന്
സൂര്യനെ ഒന്ന് അഴിച്ച് മാറ്റി കെട്ടെട്ടെ, പ്ലാവിന്റെ തുമ്പത്തേക്ക്.

ഇലകളിൽ
വെളിച്ചത്തിന്റ
ഈത്തായ കുണുക്കുകൾ.

Friday, July 27, 2018

ഹൃദയത്തിൽ
കൊളുത്തിയിട്ടിട്ട് പോയ
നിന്റെ പാട്ടകളുടെ പെട്ടി
കുരവയിടുന്നൊരു
കോളാമ്പിപ്പൂ.

പ്രേമത്തിനായ്

ഓ ..വസന്തമേ
നിന്നവലംബം
ഇനിയെനിക്കെന്തിന്?
അവളുടെ മാറിടം
പാൽ നിറഞ്ഞ തടാകം.

അവൾ നിന്നും, ഇരുന്നും, കിടന്നും,
പാൽ കൊടുത്തു.

മഴവിൽ പോലെ കുനിഞ്ഞും.

ശലഭങ്ങളെത്തി.

ഇടയ്ക്ക് തുമ്പികളും, തത്തകളും വന്നു.

തുരുതുരാ അവൾ പാൽ കൊടുത്തു

ചെമ്പരത്തികളുടെ വയർ
നിറഞ്ഞേമ്പക്കം വന്നു.

ശമനമില്ലാത്ത മാറിടം
നുരഞ്ഞ് നുരഞ്ഞ്
ആകാശം നോക്കി
വയലിന് മിതേ കിടന്നു.

കിടക്കയുടെ വരമ്പത്ത്
ആടിയിറങ്ങി മയങ്ങാൻ

വന്നമ്മയുടെ മുല കുടിക്കൂ മക്കളേ.
കപ്പത്തണ്ടിൽ
എന്നെ വായിച്ച വാദ്യോപകാരാ,

കോളാമ്പിപ്പൂ തൊണ്ടയുള്ളവനേ..

നിന്റെ താടിയിൽ
കടുവയുണ്ട്,
സൂക്ഷിച്ചോളൂ പറഞ്ഞവനേ

കിളികളെ കണ്ടു ഞാൻ.

കോടാനുകോടി കിളികളെ കണ്ടു ഞാൻ

അലകടലല കിളികൾ.. മഞ്ഞുപഞ്ഞിക്കിളികൾ ..

നിനക്കിനി പോകാം,

അതിനിരിക്കാനുള്ള കാടിനി കേവലം എന്റെ കൈയ്യിൽ.
വിങ്ങി പൊട്ടിയ

തൂക്കണാം കുരുവി

ഒരുമ്മയെ

കൊക്കിൽ കോർത്താണാ

മരത്തിൽ വന്നിരുന്നത്.

അത്രയും സൂക്ഷമമായി

അത് കൊക്കിൽ സൂക്ഷിച്ചു വച്ചു.

മിണ്ടിയാലോ,

ആയുമ്മ നിലത്ത് വീഴില്ലേ.

പാടിയാലോ,

ആയുമ്മ നിലത്ത് പോവില്ലേ.

കരഞ്ഞാലോ,

ആയുമ്മയൊലിച്ചുപോവില്ലേ...

കുരുവി എന്തെക്കയോ സഹിക്കുന്നുണ്ട്.

ഉമ്മകൾ

ചുവന്ന കാട്ടുപഴങ്ങൾ പോലെ

തൂങ്ങിയാടി..

താഴെ,

മടിക്കുമ്പിളിൽ

ഇതൊക്കെ വാരി കൊണ്ടോവ്വാം

എന്നിരിക്കുന്നവളുടെ

ഇരുവശത്തും

തുടകളുടെ

കുടുക്കുകളഴിഞ്ഞ്

ചിറകുകൾ

ഒരു പക്ഷി പോൽ

തൂക്കണാം കുരിവിയുമ്മയായി

കിഴക്കണാംതൂക്കായി

ആടുന്നു

Friday, July 20, 2018

കിഴക്കണാംതൂക്കായി
ആടുന്നു
പുളിമരത്തിൽ
ഒരു പുഴ.

ഒരോ ഇലയും
തോണികൾ.

ഞാനതിൽ വച്ച
എന്റെ വില പിടിച്ച വീടുകൾ.
സ്നേഹം കൊണ്ടാണേ.

വീടുകൾക്കിടയിലെ
ഊടുവഴികളിൽ നിന്ന്
എന്റെ ജനാലകളിലേക്ക്
വേദനകൾ
പുളിയുറുമ്പുകളെ
കയറ്റിയക്കുന്നു.

ഒരോ ഉറുമ്പിലും
ഒരോ പാട്ടിന്റെ
കുത്തലുകൾ.

പുളിമരമേ
അത് കേട്ടൊന്നും
നീ പൊഴിഞ്ഞേക്കരുത്.

തീരത്തിരിക്കുന്ന
ഞാൻ പിന്നെന്തിനാണ്.
ഒരു കാറ്റുമനക്കാതെ
ഓർമ്മകളെ
ശവം കണക്കെ
പൊതിഞ്ഞു
കൊണ്ടോവുന്ന
കെട്ടുവള്ളമേ,

വേദനിക്കുന്നവളുടെ
നിഴൽ ഒഴുക്കുന്ന ആകാശമേ,
നെടുനീളൻ നീല ടാർപ്പാളമേ..

കാണിച്ചു കൊടുക്കരുത്

ചന്ദ്രതാരാദികളഴിഞ്ഞു വീണ
എന്റെ മുടിക്കെട്ടിനെ.

ഖേദം പിടിച്ച
എന്റെ പുള്ളിക്കുയിലഴിച്ചു വിട്ട ശോകങ്ങളെ.

എന്റെ മരണമൊരു

ജലത്തിലും
ദഹിക്കാതെ
ഒരാകാശത്തിലും
മുങ്ങാതെ

ചിത്തഭ്രമം പിടിച്ച
കെട്ടുവള്ളമായി
വഴിപിഴച്ചലയട്ടെ..

Monday, July 9, 2018

കോടാനുകോടി പാട്ടുകളും
അവളെ 
പുറത്താക്കി.

അതിലോലമൊരു
പാട്ടു പാടാൻ 
ഭ്രമിച്ച് 
കേറിയ
ആനപ്പുറം.

മേഘം കൊണ്ടുണ്ടാക്കിയ 
ആനയും 
പൂരവും
കഴിഞ്ഞു പോയല്ലോ.

ഒരിക്കലും 
മേഘം 
പോലലിഞ്ഞു പോവാത്ത
അവളുടെ 
ലാ..ലാ പാട്ട്,

ആ മായയിൽ നോക്കി
ഒറ്റക്കിരിക്കുന്നു.

Sunday, July 1, 2018

ആ സൈക്കിൾ പൊയ്ക്കോട്ടേ..

തത്തയുടെ കൊത്തൽ പോലെ
മൂർച്ഛിച്ച് വന്ന വേദന.

തത്തയുടെ ചുണ്ട് ഒരു കത്രിക.

കൊണ്ടതും
ആ മലഞ്ചെരിവുള്ള സ്വപ്നവും
അതിൽ കുതിച്ച് വന്ന സൈക്കിളും
ഞാനും തമ്മിൽ വേർപ്പെട്ടു പോയി..

മുറിച്ചിട്ട ആ സൈക്കിൾ മറ്റാരുടേതോ ..

എന്റെതല്ല.
മലഞ്ചെരിവും എന്റെതല്ല..
സ്വപ്നവും എന്റെതല്ല.

പാവം. അത് പൊയ്ക്കോട്ടേ..
ഉറുമ്പുകൾ
ചുവന്ന ഉടുപ്പിട്ട
ബുദ്ധ സന്യാസിമാർ.

അവർ
വരിക്ക പ്ലാവിന്റെ
ചില്ലയിലുദിക്കാനിരിക്കുന്ന
പുലരിയിലേക്ക്
മന്ത്രമുരുവിട്ട് കയറി പോവുന്നു.

നാളെ അവരുടെ
മൊട്ടത്തലകളിൽ
എന്റെ പുലരികൾ
തിളങ്ങുമല്ലോ.
ഉണർന്നപ്പോ
കവിളിലും
കൈയ്യിലും
പാദങ്ങളിലൊക്കെ
പുല്ലുകൾ മുളച്ചിരിക്കുന്നു.

മാങ്കുട്ടികൾ
എന്റെ പച്ച ഗോട്ടി കണ്ണുകളിൽ
ചുണ്ടുകളണയ്ക്കാനെത്തി.

അനങ്ങാനെനിക്ക് പേടി പോലെ.

എന്നെ പതിയെ പതിയെ തിന്നോട്ടെ.

അവർ ചവച്ചരച്ച് തിന്നോട്ടെ.

ശ്വാസമത്രേം ചെറിയ ഓളങ്ങളിലാണ്.

ഒഴുകി പോം
ചെറിയ ചോലകൾ
തുളുമ്പി പോയാലോ.

ഇലകളിൽ
പറ്റിപിടിച്ചിരിക്കും
കാട് അലയാൻ പോയാലോ.

അവരെന്നെയിട്ട് പോയാലോ.

ഞാനിങ്ങനെ നിൽക്കുന്ന പക്ഷം
നിങ്ങളുടെ
ബ്രഷ് വിറയ്ക്കുന്നതെന്തിനാണ്?

കാട്ടുപൂക്കളെ
ഊതി വിടുന്നുതിന്റെ
മണം കിട്ടുന്നുണ്ട്.

ഉറവയെ പറ്റി
ഇരട്ട നാക്കുള്ള
നിങ്ങളുടെ ബ്രഷ്
ഒരക്ഷരം മിണ്ടുന്നില്ലിപ്പോ.

നോക്കി നിൽക്കെ
ചോലക്കരികിലെ
തണുപ്പിലത്
മുങ്ങി മുങ്ങി പോയി.

ഒരു പച്ച തണ്ടിനറ്റം പോലെയേ
കാണാനാവുന്നുള്ളൂ.

ഇഴഞ്ഞ് പോകും
പച്ചില പാമ്പിനറ്റം പോലയേ
കാണാനാവുന്നുള്ളൂ,

എന്റെ പൊക്കിളിൽ.
ചില്ലകൾക്കിടയിൽ
നിശ്ചലതയിൽ
കൊത്തിവച്ച
ഒരു തത്ത.

ശ്വാസമെടുക്കുന്ന പോലെ
നെഞ്ചകം
ഉയർന്നു താഴുന്നതു കണ്ടു.

അതെ, കണ്ടതാണ്.

എങ്കിലും
മരം പൂവിടുന്നത് കണ്ട
ആ കുട്ടികൾക്ക്
തത്തയെ
പറിച്ചു കൊടുത്തില്ലാരും.
വയറ്റത്ത് കണ്ണുള്ള മൂങ്ങേ..

ഇങ്ങനെ പാവത്തോടെ
എന്നെ നോക്കരുത്.

എനിക്കത് ഇഷ്ടമല്ല.

നിങ്ങളിൽ ഒഴുകുന്ന
നീല നദിയിൽ,

ഒരു കിളിന്തു കല്ലാണ്
ഞാനിപ്പോ.

തൊട്ടു നോക്കാമോ.

പഞ്ഞി പോലെ. പതുപതുത്ത്..മേഘപൂർണ്ണമല്ലേ ..

കല്ല് തന്നെ. ഞാനുറപ്പിച്ചു കഴിഞ്ഞു.

കിടക്കയിൽ ഞാനുരുളുന്നു.

ഉരുണ്ട് തന്നെ
എനിക്ക്
പുറത്ത് കടക്കണമെന്നുണ്ട്.

കാരണം ഞാൻ കല്ലാണല്ലോ.

അന്നൊരിക്കൽ
നിങ്ങൾ
കാൽ കൊണ്ട് തട്ടി തെറിപ്പിച്ച
കല്ലിനെ കൊതിയോടെ ഓർക്കുന്നു. പുലഭ്യം പറയുന്നു.

എന്നെ നിൽക്കാൻ അനുവദിക്കരുത്.

നെടുനീളൻ ഗോപുരം പോലെ മൂർച്ഛിച്ച് നിന്നെന്ന് വരാം, ഞാൻ.

ഗോപുരങ്ങൾ കൂണുകൾ അല്ലാതെന്താണ്.

അത്രമേൽ ഊക്കോടെ
കാൽ കൊണ്ട് തട്ടിയെറിയരുതോ..

അത്ര ലളിതമായി തന്നെ.
കാട്ടുവള്ളികളേ
ഒന്നഴിച്ച് വിടുമോ.

അയാളിൽ
കുരുക്കിയിട്ടിരിക്കുന്ന
ആ പൂങ്കുല.

ഹൃദയമെന്ന്
ഞാനതിനെ
വിളിക്കാറുണ്ടെങ്കിലും.

അയാളിപ്പോ നിശബ്ദതയുടെ കാട്.

അന്തരംഗത്തിൽ
ബ്രഹ്മാണ്ഡ ശബ്ദമുണ്ടാക്കുന്ന
നിശബ്ദതയാണത്.

എനിക്കുള്ള
ശ്വാസം
ആ കാട്ടിൽ
ചിറകിട്ടടിക്കുന്നു.

ഞാൻ
സഹസ്രകോടിയിതളുകളഴിഞ്ഞഴിഞ്ഞതിൻ
കൂമ്പാരത്തിലിരിക്കുന്ന
മനശാന്തിയില്ലാത്ത
ചെമ്പക ശോകപ്പൂവിൻ തണ്ട്.

അയാൾ പോയ
വഴിയിൽ
ഒരുകാടിഴിഞ്ഞ് പോയ പാട്.
വാഴപ്പോള
കൊണ്ടുണ്ടാക്കിയ
പാവക്കുട്ടി
നിർത്താതെ
പാടിക്കൊണ്ടിരിക്കുന്നു.

അതിന്റെ
കണ്ണിലെ നീല
ഇറ്റിറ്റ്.

അതിപ്പോ
ഒരു മരത്തിന്റെ
അകലെയുള്ള
നിഴലിന്റെ പിറകിൽ
ഒളിച്ചാണ്
നിൽക്കുന്നത്.

നിഴൽ നിറച്ചും
നീലപ്പഴങ്ങളാണ്.

മരം ശേഖരിച്ചു വച്ച
അവളുടെ കരച്ചിലുകളാണ്.

ആ മരം.

അതിന് ഒരു അപരിചിത മനുഷ്യന്റെ ഉടലായിരുന്നു.

അതും ഒരു തോന്നലായിരുന്നു.

നിരാലംബയാകുന്ന നീല.
സത്യത്തിൽ
ഒരു പാവം
രാജ്യമായിരുന്നു.

കൂണുകളുടെ
കുളമ്പടിയൊച്ചകളിൽ
അത് അവിടെ അമർന്നു പോയി.

ആരും കണ്ടതില്ല
അതിന്റെ കരച്ചിലിൻ പാടുകൾ.
നരച്ച രാത്രിയിൽ
കൂണുകൾ പോലും
അവളെ ഒറ്റയ്ക്കാക്കി.

ഊതാൻ കയ്യിലൊരു 
റാന്തൽ വെളിച്ചം
പോലുമില്ല.

ഉറങ്ങാനാവാതെ
അവൾ.
ഒരൊറ്റ തുന്നൽ.

അതഴിഞ്ഞഴിഞ്ഞ്,

ഇരുട്ടിന്റെ ഉടലുള്ള
കോട്ടയായി
ഞാൻ
പുറത്തേക്ക് വന്നു.

അകത്ത് ഞാനില്ല. ദൈവത്തിനാണെ ഞാനില്ല.

ഞാനിപ്പോൾ ആരെ ജീവിക്കുന്നു ദൈവമേ..!
ഹാ...
അഗാധമാം
നീലാംബരത്തിൽ
എന്റെ മാറിടം.

അതിൽ ആഴ്ത്തിയ
നിങ്ങളുടെ കാലടയാളം.

ഒരു സമുദ്രമാണതിപ്പോ.

ഇപ്പളും
നിങ്ങളുടെ ആ ഷൂസിലേക്ക് നോക്കൂ,

ആ ചവിട്ടുകളുടെ തിരയടികൾ
പറ്റിയിരിക്കുന്നത്.

ആകാശത്തെയിപ്പോൾ
ഇലകളാൽ 
അണിയിച്ചൊരുക്കിയത്
എന്റെ മാറിടം മറച്ചു വയ്ക്കാനല്ല.

നിങ്ങളത് കാണുന്നതിൽ എനിക്കൊരു ചുക്കുമില്ല.

നിങ്ങൾക്കത് വെറും മുലകൾ.

പക്ഷേയത്

എന്റെ അതിവിശിഷ്ടപ്പെട്ട ഹൃദയത്തെ ഗ്രഹിച്ചിരിക്കുന്ന
രണ്ട് പ്രവേശന ശൈലങ്ങൾ.

അതിനുള്ളിൽ,

ഹൃദയമത്. ഒരു ഭയങ്കരപ്പെട്ട തിമിംഗലമാണ്.

നിങ്ങളത് കണ്ടെന്നാൽ എനിക്കത് ബോധിച്ചെന്നും വരില്ല.

നീലിമയിൽ
ദൃശ്യമായാൽ പോലും
അരക്കെട്ടിളക്കി
അത് ഒന്നൂളിയിട്ട് പോയ് മറയും.

നാളെയതുദിക്കും
എന്റെ നെഞ്ചിടിടുക്കിൽ നിന്ന്
വാലും ചിറകുമുള്ള
ഒരു സൂര്യനായി.
ഞാൻ അനാഥയായ ദിവസം # അമ്മച്ചി മരിച്ച ദിവസം # നിസ്വാർത്ഥമായി എന്നെ സ്നേഹിക്കാൻ ലോകത്ത് മറ്റാരുമില്ലെന്നറിഞ്ഞ ദിവസം.

അവർ തന്ന അവിച്ച മുട്ടകൾ, പാലിൽ മുക്കി തിന്നുന്ന റൊട്ടി, കാച്ചിയ റവ, കല്ലിലരച്ച മുളക് ചമ്മന്തി, പാടിയ ആർച്ച പാട്ടുകൾ, അവരുടെ പിത്തള ഗ്ലാസ്, കൈയ്യിൽ കാണാനുള്ള വക്ക് പൊട്ടിയ തൂക്കുപാത്രം ( മിക്കപ്പഴും വലിയ വെള്ളരിക്കയും വഴുതനങ്ങ കഷ്ണങ്ങളുള്ള സാമ്പാറിൽ കൊഴച്ച അമ്പല ചോറാവും), അച്ചാറു ഭരണികൾ, ട്രങ്ക് പെട്ടി, വെള്ളയും ചുവപ്പും കല്ലുള്ള മാലയും മുക്കുത്തികളും (മുക്കാണ് പലതും), കുഴമ്പു കുപ്പികൾ, വളം കടി പിടിച്ച അവരുടെ കാലുകൾ, അതും ചൊറിഞ്ഞിരുന്നു പറഞ്ഞ കുടുംബ മാഹാത്മ്യങ്ങൾ, വച്ചാരാധനകൾ, കരിങ്കൽ ദേവതകൾ, അവർ ജപിച്ചിടുന്ന കർപ്പൂര മണമുളള ഭസ്മച്ചരടുകൾ, നിലാവത്ത് കപ്പിയിൽ കരകരാന്ന് കയറുന്ന തൊട്ടിയുടെ ശബ്ദം, വെള്ളം വീഴുന്ന കിണറ്റു വക്കത്ത് പൂത്തു നിൽക്കുന്ന ഒരു പറ്റം കല്യാണ സൗഗന്ധികങ്ങൾ, മടിയിൽ കിടന്നാൽ കിട്ടുന്ന അരിഞ്ഞ പുല്ലിന്റെ മണം, വരിക്ക പ്ലാവിന്റെ ഇലകൾ തൂത്ത് വാരുന്ന ശബ്ദം, കരിയിലകൾ പുകയുന്ന മണം, തൊഴുത്തിലെ പശുക്കളുടെ ദയ പൂണ്ട കണ്ണുകൾ, അവർ..

മഞ്ഞനിറമുള്ള വൈകുന്നേരങ്ങളിൽ ആരെയോ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ?
പിന്നീട് ഇതേ വൈകുന്നേരങ്ങൾ കാണുമ്പോൾ വല്ലാത്ത തരം ഒരു മനം പിടച്ചിൽ വരാറുണ്ടോ ?
എനിക്ക് മാത്രം തോന്നുന്നതോയിത്?
നോക്കൂ ആ മഞ്ഞ നിറങ്ങളിൽ നിന്ന് ഇറങ്ങി പോയവർ പിന്നീട് വന്നിട്ടേയില്ല.
അത്തരം വൈകുന്നേരങ്ങളെ നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.

തൊഴുതിന്റെ ഒരറ്റത്ത്
ഒരു തൊട്ടിയിൽ തൊണ്ടും ചകിരിയും ഉണക്ക പ്ലാവിലകളും കുത്തി നിറച്ചത് കാണാം..

ഇളമിരുട്ടിൽ 
അത്തരം ഒന്നിലേക്ക്
ഞാനാ വൈകുന്നേരങ്ങളെയും 
കുത്തി നെറക്കും.

സൈക്കിൾ 
അഗർബത്തിയുടെ മണം
മഞ്ഞ ബൾബിന്റെ നരച്ച വെളിച്ചം
നിലാവിന്റെ തലകഷ്ണം കിടക്കുന്ന 
കിണറ്റിന്റെ കരയിലാരോ കുളിച്ചു കയറും വാസനസോപ്പിന്റെ മണം.

കടുത്ത ദു:ഖോം നിരാശേം
കലർന്ന
ഭൂതകാലത്തിന്റെ 
രണ്ടോ മൂന്നോ പഫ്
പുകയെടുത്ത്
കണങ്കാൽ ചൊറിഞ്ഞിരിക്കെ,
 പശ്ചാത്തലത്തിലിവയെല്ലാം കിട്ടിയാൽ 
ഒന്ന് കൂടുതൽ ശ്രദ്ധിച്ചോളൂ.

ഇങ്ങനെ പൊകമണം നുരയുന്ന
ഒരു തൊട്ടി നമ്മളെല്ലാരും 
കൊണ്ടുനടക്കുന്നുണ്ട്.
സത്യത്തിൽ ഞാനത് കാണാറുമുണ്ട്.

എന്റെ വാനിറ്റി ബാഗിലോ,
അലക്കി തേച്ച പഴയ മുണ്ടുകളുള്ള അലമാരയിലോ,
ചിലർ പറയുന്ന പോലെ
സോഫക്കോ, കട്ടിലിനടുത്തോയായി
കാണപ്പെടുന്ന
പൂച്ചയുടെ സ്ഥാനത്തോ,
അല്ലെങ്കിൽ
എന്റെ ഷൂസിതട്ടിനടുത്തോ,

തെളിച്ചെങ്ങ് പറഞ്ഞാൽ 
നമ്മുടെ നെഞ്ചിടുക്കിലൊക്കെയായിട്ടോ
കണ്ടെന്നും വരാം.

ഉള്ളിൽ കയറിരുന്നു നമ്മളെ 
അധികമങ്ങ് പൊകച്ചു കളയും,

അവരത്ര നിസ്സാരക്കാരിയല്ല..

# അവരെയോർത്തൊരിക്കലെങ്ങോ എഴുതിയിട്ടത് #


അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഒരു നിത്യമൂകതയുണ്ട്,
ഉപന്യസിക്കാനാവാത്തത്.

പരാതി പറയാത്ത
അവരുടെ
പരാതികളാണ്‌.

മുഷിഞ്ഞതെല്ലാമെടുത്ത് 
പുഴയിലിട്ട്
അലക്കി വെളുപ്പിക്കുമ്പോൾ,

മുങ്ങാംകുഴിയിട്ട്
അവർ താഴേക്ക് താഴേക്ക് പോം.
ആരുമറീല..

നെഞ്ചിൽ നിന്നു വാരിയെടുത്ത
വേദനയുടെ കല്ലുകൾ
പവിഴപുറ്റുകൾക്കൊപ്പമിട്ട് പോരും.

മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
റേഡിയോപെട്ടിയാവുന്ന
അവരിൽ
എന്റെ ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.

കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നും തന്നെ
അവർ പറഞ്ഞത്
കേൾക്കുന്നില്ല.

കൂടില്ലാതെ വളർത്തിയ കൂറിന്
സ്നേഹം
വിഴുങ്ങിയതാവണം,
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.

ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകൾ ഉമ്മകളാൽ
ചെഞ്ചീരാവസന്തത്തിലാവും,
ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്‌.

ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ
ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.

കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കി
അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ
അവ്യക്തമായ ഭാഷയിലേയ്ക്ക്
ചാടി പോകുന്നു,
എന്നിൽ നിന്നനന്തമായി.

അത്തരം
മഞ്ഞ വൈകുന്നേരങ്ങളെ
നോക്കിനിൽക്കുക അത്ര എളുപ്പവുമല്ല.
ഓടക്കുഴലാൽ
പുറം ചൊറിഞ്ഞ ശേഷം
പുൽമേട്ടിലൊരു രാധ
സ്വച്ഛന്ദം
സ്വയം വിരിഞ്ഞ് കിടക്കുന്നു.

Tuesday, May 29, 2018

എൻറെ അടിവയറ്റിൽ ഒരു കാവുണ്ട്.

അവിടേക്ക് 
പുല്ല് ചെത്താൻ പോയ
പെണ്ണുങ്ങൾ പറഞ്ഞു കേട്ടതാണു.

സർപ്പക്കാവിലെ
കരിങ്കല്ലുകൾ
പരസ്പരം
സംസാരിക്കും പോലും..

അത്തി പഴങ്ങൾ
പറിച്ചു കഴിക്കും.

കൂ കൂ വണ്ടിയോടിച്ചു 
കളിക്കും.

ഒളിച്ചും പാത്തും കളിക്കും 

പിണങ്ങും..കുണുങ്ങും..

പൂമാല കെട്ടി
പരസ്പരം 
പുണരും 
 
അവരുടെ
ഉലഞ്ഞയുടുപ്പുകളിൽ നിന്ന് 
വെളിച്ചത്തിന്റെ
അവസാനത്തെ തരിയെയും 
ആകാശം കമഴ്ത്തും.

നോക്കൂ,
കരിങ്കൽ കുട്ടികളുണ്ടാവുന്നത് കണ്ടോ?

എന്നെയും
കവിഞ്ഞ് 
ഇഴഞ്ഞിഴഞ്ഞ് പോകും
കാവിനെ
ഞാൻ അടിവയറ്റിൽ പൊത്തിപിടിക്കുന്നു..
പെൻഡ്രൈവിൽ തന്ന
മേഘങ്ങളെ
കോപ്പി ചെയ്തു
കൊണ്ടിരിക്കുന്നു.
ഈ പാട്ടുകൾ
എന്നെ ത്രസിപ്പിച്ച്
നിർത്തും വരെ
ചന്ദ്രതാരാദികളേ
നിങ്ങൾ
പകലിന്റെ പക്കൽ നിന്നും
ഒന്നും കൈപ്പറ്റരുത്.
ഈ ഇരുട്ട്,
എനിക്ക് നിന്നോടുള്ള പ്രേമത്തെ
കൂടുതൽ
ഘടിപ്പിക്കുന്നു.
പാസ് വേർഡിപ്പോൾ ഒരു തുമ്പിയാണ്.
ഒരു വലയത്തിലെന്ന പോലെ
നമ്മൾക്കിടയിൽ
കുടുങ്ങി കിടക്കാണ്.
സാമ്പ്രാണി കുഴലിലൂടെ
അവൾ കണ്ട വഴികൾ
മാത്രമായിരുന്നു
ശരിക്കുള്ള വഴികൾ.

വരാന്തയ്ക്കൽ തിണ്ടിലും
കിണറ്റിൻപ്പടിയിലും
പഴചക്കച്ചോട്ടിലും
ആട്ടുക്കല്ലിനറ്റത്തും
നിന്നൊക്കെ.

അതു വഴി 
അവളിറങ്ങിയോടിയതെന്നോയന്നുതന്നെ
ആരുമാരുമറിഞ്ഞതുമില്ല.

അവളെയിങ്ങെത്തിക്കാൻ
തലയിട്ട് നോക്കുന്ന
ഉലകമേ,

കാട്ടികൊടുക്കരുതവളെ.
നിങ്ങളെ നോക്കിയിരിക്കുമ്പോൾ
ആ മൂക്ക്
ഒരു ടോർച്ചിന്റെ വെളിച്ചം.
അതിൽ അഴിഞ്ഞ് വീഴും 
സൂര്യന്റെ പൂക്കെട്ടിൽ
ഞാനൊരു
ഹൂറിയുടെ നിഴൽ
കളിക്കുന്നു,
അടുത്തും
അകന്നും.
അവൾ അലഞ്ഞോട്ടെ..
ചാമ്പമര ചോട്ടിലോ
തെറ്റിച്ചെടിക്കരികിലോ
അവളെ കണ്ടെന്നാൽ 
പിടിച്ചുകൊണ്ടരരുത്,
ഒരു പരിചയത്തിന്റെ പേരിലും.
സൂര്യന്റെ തേര്
പൊടി പറത്തി പോയെന്നാൽ
അവൾക്ക്
പ്രേമത്താൽ
ചെങ്കണ്ണാവും.
ആ മലഞ്ചെരുവ്
പൂക്കളാൽ നിറഞ്ഞിരിക്കുന്നതല്ല.
അവൾ തുറിച്ചു നോക്കിയ
പുരുഷന്മാരിലേക്ക്
ചുവന്ന കിളികൾ
ചേക്കേറിയതാണ്.
അവൾ
നിങ്ങളെ
അവിടേക്ക്
വലിച്ചു കൊണ്ടോവുന്നതാണ്.
ലോറികളിൽ
ആ കണ്ണുകളുടെ
ശവങ്ങൾ
കയറ്റി കൊണ്ടു പോകുന്നത്
ഇല്ലുസ്സുട്രേറ്റ് ചെയ്യുന്നു
ആ മലനിരകൾ.
ക്ഷമിക്കണം. നിങ്ങൾ അവളെ നോക്കരുത്. മിണ്ടരുത്.
അവൾ സമാധാനമായി അലഞ്ഞോട്ടെ.
ഒരാനക്കുട്ടി
മരക്കൊമ്പിലിരുന്ന്
സൂര്യനെ നോക്കുന്നു.
എല്ലാ പട്ടങ്ങളിൽ
നിന്നുള്ള ബന്ധങ്ങളും
ഒരു ക്ഷണത്തിൽ
പിൻവലിച്ച്
ഒരുവൾ
ഓടി വന്ന്
സൂര്യനെ കെട്ടിയ ചരട്
ആനക്കുട്ടിക്ക് കൊടുക്കുന്നു.
എന്നിട്ടവൾ
അതിന്റെ
തുറന്നു കിടക്കുന്ന
ചെവിയിലേക്കിറങ്ങി പോയി.
ചെവികളിപ്പോൾ പരിപൂർണ്ണ ചിറകുകൾ.
അവൾ
ഒരു പൂമ്പാറ്റയെന്നോണം
ആനയ്ക്കുള്ളിൽ
പറക്കാനാഞ്ഞു നിന്നു.

Wednesday, May 9, 2018


പയ്യിനെ മേയ്ക്കാതെ
ഏറെ കാലത്തിന് ശേഷം
ഞാനൊരിരിപ്പിരുന്നു.

ചായിപ്പിലന്നുതിർന്നു വീണ
പൂക്കെട്ടുകളേ
പരുത്തി പിണ്ണാക്കിന്റെ
ചാക്കുകെട്ടിനരികി-
ലുലഞ്ഞ
പൂവനികളേ.

പലപ്പഴും
നിങ്ങളെന്നെ
വഴി തെറ്റിക്കാറുണ്ട്.

അതോര്‍ത്തീയിരുപ്പിരുന്നാ 
എന്റെ ഉലകം
കയറു പൊട്ടിച്ചോടും.

അപ്പൊ തന്നെ മഴയെത്തും..
ഞാന്‍ ഒറ്റക്കാവും.

എനിക്കല്ലെങ്കിലും
അവരെ ഉണ്ടാവൂ,

കുറച്ചധികം
പരിപാലിക്കേണ്ടിയിരിക്കുന്നു 
ഞാനവരെ.

അടുത്ത വളവില്‍
ജീവിതത്തെ
മാറ്റിമറിക്കാന്‍ തക്ക
ഒന്നുമില്ലെന്ന്
തിരിച്ചറിഞ്ഞ്

നില്‍ക്കുന്നു.

നേരമിതെത്ര
കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം

ഓ.. നിനക്കിപ്പോൾ
ഞാന്‍ നനഞ്ഞാലെന്ത്
നനഞ്ഞില്ലങ്കിലെന്ത്..

പതിഞ്ഞ
താളത്തിലലിഞ്ഞത്
മറന്ന്

അലഞ്ഞു തിരിഞ്ഞ
ഒരു പുല്‍ച്ചാടി
ഓടിക്കുന്ന
വണ്ടിയില്‍
ഞാന്‍
കയറുന്നു.

എന്റെ കൊമ്പുകളെ
കുലുക്കുകയും
വേരോടെയാണ്‌
പിഴുതുകയും ചെയ്യുന്നു,

ഞാൻ ഊരിവീഴുന്ന ശബ്ദം.



ചീരയിലകൾ
കൊത്തുന്ന
കുരുവികളെ
എന്റുച്ചിയിലുറഞ്ഞ
ആണിയെ
കൊത്താനാവതുണ്ടോ
കൺമണികളെ.
ഹൃദയത്തിൽ 
പൂച്ചക്കുട്ടിയുള്ള 
എത്രപേരെത്രപേരൊണ്ടേൽ
എന്നെ കൊണ്ടു പോവാൻ
ആരെന്ന് ചോദിച്ചാൽ.?
നേരമിതെത്ര കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം.
ഓ.. നിനക്ക് ഞാനിപ്പോൾ നനഞ്ഞാലെന്ത് നനഞ്ഞില്ലങ്കിലെന്ത്..

മാവിലകളാണ്
ചിരട്ടയിൽ,

ഞങ്ങളിപ്പോ 
ചൂണ്ടയിട്ടു പിടിച്ച
പുഴമീനുകൾ.

ചെങ്കട്ട  പൊടിച്ച്‌ 
അരപ്പുണ്ടാക്കും 
ഞങ്ങളിൽ 
ശാന്തനും 
സോമനും.

ഒന്നും രണ്ടും മൂന്ന് 
കൂട്ടിയ കല്ലുകൾ 
അടുപ്പത്തേക്കിറക്കി വയ്ക്കും.

ഞങ്ങടെ 
കൂട്ടത്തില്‍ 
അതിലോലൻ
വിനായകനാണ്,

ഹൃദയത്തിൽ 
പൂച്ചക്കുട്ടികളെ 
വളർത്തുന്നവൻ.

ചാവ് കണ്ടാൽ 
അവനു 
ദേഹം 
വിറക്കും.

അവന്റെ ജോലി 
നിരീക്ഷിക്കലാണ്.

ചട്ടിക്ക് 
മുകളിലെ 
ലോകത്തെയും 
താഴത്തെ 
ലോകത്തെയും.

കൊറ്റികള്‍
തലങ്ങും 
വിലങ്ങും
മീനിനായി
പറക്കുന്നുണ്ട്.

വെയിലേറ്റു 
തിളങ്ങുന്ന 
കണ്ണുകളുമായി 
തൊട്ടടുത്ത് 
പടിത്തിണ്ണയിൽ 
അയ്യപ്പനും 
കോശിയയുമെന്ന്  
പേരുള്ളയിരട്ടപ്പൂച്ചകൾ,

കൊതി കൈവിടാതെ. 

അവനെറിഞ്ഞു-
ക്കൊടുക്കും 
അയലത്തലക-
ളിലൊന്നിനെ
ആകാശമങ്ങോട്ട് 
വലിക്കും 
ഭൂമിയിങ്ങോട്ടും.

കിഴുക്കണാം 
തൂക്കായി 
അയലത്തല
മധ്യവഴിയിൽ.  

ഞങ്ങളുടെ 
കഞ്ഞീംകറീം 
കളിയിൽ 
നിന്നൊരിക്കൽ 
അവനെണീറ്റു പോയി.

പിന്നീടാർമിയിൽ 
ചേർന്ന
വിനായകനെ 
ഒരുനാൾ 
മരിച്ചു കൊണ്ടുവന്നു.

ചട്ടിയിലെ 
മീൻകറിയുടെ 
തിളപ്പുള്ളിൽ തൂവി 
ഞങ്ങളെല്ലാവരും 
അവനു വേണ്ടി കരഞ്ഞു. 

അവന്റെ 
ഓർമ്മകൾ 
വാലാട്ടി 
ഞങ്ങൾക്ക് 
പിന്നാലെ വന്നു.

ഇന്നതേ 
തിണ്ടിലിരുന്നു 
ഞങ്ങളുടെ മക്കൾ 
ചിരട്ടയിൽ 
ചോറും മീങ്കൂട്ടാനു-
ണ്ടാക്കുന്നു.

പുഴയിലെയെല്ലാ 
മീനുകളും 
ഓടിയൊളിക്കുന്നു,
വിനായകന്റെ 
മകന്റെ 
ചൂണ്ടയിൽ നിന്നും.