Thursday, February 22, 2018

ഒരു തൊട്ടി
തൊണ്ടും ചകിരിയും
ഉണക്ക പ്ലാവിലകളും
അതിൽ കുത്തി നെറച്ച
വൈകുന്നേരവും.

സൈക്കിൾ 
അഗർബത്തിയുടെ മണം
മഞ്ഞ ബൾബിന്റെ
പശ്ചാത്തലത്തിൽ
പരന്ന് കിട്ടിയാൽ
ഒന്ന് കൂടുതൽ ശ്രദ്ധിച്ചോളൂ.

കടുത്ത ദു:ഖോം നിരാശേം
സമാസമത്തിൽ ചേർത്ത
രണ്ടോ മൂന്നോ പഫ്
പുകയെടുക്കാം.

അത്ര മാത്രം.

ഈ തൊട്ടി
ചിലപ്പോൾ
എന്റെ വാനിറ്റി ബാഗിലോ,
പണ്ടങ്ങളിരിക്കുന്ന അലമാരയിലോ,
ചിലർ പറയുന്ന പോലെ
സോഫക്കോ, കട്ടിലിനടുത്തോയായി
കാണപ്പെടുന്ന
പൂച്ചയുടെ സ്ഥാനത്തോ,
അല്ലെങ്കിൽ
എന്റെ ഷൂസിനുള്ളിലോ,
നെഞ്ചിടുക്കിലൊക്കെയായിട്ടോ
പിന്നീടും കണ്ടെന്നും വരാം.

മിസ്റ്റർ.തൊട്ടി
എനിക്ക് നിങ്ങളോട്
ഒന്നേ പറയാനുള്ളൂ.
ഉള്ളിൽ കയറിരുന്നു
അധികമങ്ങ് പൊകയ്ക്കണ്ട.

എന്റെ ഭൂതകാലത്തെ പറ്റി
നിങ്ങൾക്ക് ആശങ്കയില്ലെങ്കിലും
എനിക്ക് നല്ല ആശങ്കയൊണ്ട്.

കണ്ണു നെറഞ്ഞാലും
അങ്ങനെയിങ്ങനെ
കരയില്ലെന്ന കാര്യം
ഞാനൊന്ന്
ഓർമ്മിപ്പിച്ചോട്ടേ..

ഞാന്‍ കള്ളം പറയുന്നതെങ്ങിനെ?


പന്ത്രണ്ട് വയസ്സായിരിക്കുമ്പോ
ഇപ്പോഴത്തെ പോലെ 
ഒരു പൊരി പെണ്ണായിരുന്നില്ല,

എന്റെ വിരലുകള്‍
ചേച്ചീടെ പോലെ
നീണ്ടതായിരുന്നില്ല.

കാലുകള്‍
പരന്നിട്ടായിരുന്നു.

ക്യൂട്ടക്സിട്ട
നഖങ്ങളോ
വെട്ടിയൊതുക്കിയ
പുരികങ്ങളോ
ആയിരുന്നില്ല.

പിരുപിരുത്ത
മുടിയില്‍
മിനുക്കമുള്ള
ക്ലിപ്പുകളിട്ടിരുന്നില്ല.

എന്നെ അലങ്കരിക്കാന്‍
എനിക്ക് അറിയില്ലായിരുന്നു.

പോരാത്തതിന്
എനിക്ക് കുടവയറും
ചാടീരുന്നു,
ഉച്ചത്തേതിന് പുറമേ
മൂന്നും നാലും വട്ടം
ചോറു മീങ്കറിയും കൂട്ടി
കഴിച്ചിരുന്നതിനാല്‍.

ആണുങ്ങളെ പോലെ
ഉരുട്ടിരുട്ടിയാണ് തിന്നുക.

പാത്രം വടിച്ചെടുത്ത്
കൈയും വിരലുകളും
നക്കാറുണ്ടാരുന്നു.

ആ പ്രായത്തിലെ
പെണ്‍കുട്ടികള്‍
അങ്ങനെ
ചെയ്തിരുന്നില്ല.

അവര്‍
തല കുമ്പിട്ടിരുന്നു
കൊത്തി തിന്നുന്നത്
ഒതുക്കത്തെ
അപനിര്‍മ്മിച്ചു.

എനിക്കതൊക്കെ സത്യത്തില്‍ അറിയില്ലാതോണ്ടാരുന്നു.

തിരണ്ടു ചോര
കണ്ടശേഷമാണ്
അമ്മ ബ്രാ ഇടാന്‍ പഠിപ്പിച്ചത്.

എന്റെ മുലകളെ
വല്ലാതെ മുറുക്കിയതിനാലോ
വലിയ പെണ്ണായെന്ന്‍
സമ്മതിക്ക വയ്യത്തതിനാലോ
അമ്മ കാണാതെ
ഞാന്‍ അതൂരി കളഞ്ഞിരുന്നു.
ചിലപ്പോഴൊക്കെ 
ജട്ടിയിടാനും,
അതൊന്നുമത്ര
ശ്രദ്ധിച്ചിരുന്നില്ല്ല.

ഒന്നൂടി പറയാ,
വാസ്തവത്തില്‍
എന്റെ അളവുകള്‍
എനിക്കറീല്ലാരുന്നു.

രഹസ്യഭാഗങ്ങളിലെ
രോമങ്ങളില്‍
പറക്കമുറ്റാത്ത
കിളിക്കുഞ്ഞുങ്ങളെ
വളര്‍ത്തീരുുന്നു.

മനുഷ്യമണമേറ്റാല്‍
പറന്നു പോയേക്കുമെന്ന്‍
ഭയന്ന്‍
ഒളിഞ്ഞു നോക്കുമെന്നല്ലാതെ
ഒരിക്കലും
ഞാനവയെ തൊട്ടിരുന്നില്ല.

ഇന്നത്തെ പോലെ
എന്റെ അവയവങ്ങളെ
ഞാനന്ന് ലാളിച്ചിരുന്നില്ല.

അവയെ 
മഞ്ഞളില്‍ മുക്കീല,
പട്ടുടുപ്പിച്ചില്ല.

കുളിപ്പൊരയില്‍ നിന്ന്‍
ഒരു കണ്ണും വീഴാതെ
സൂക്ഷമതയോടെ
പെണ്ണുങ്ങള്‍
കുളിച്ചപ്പോഴും
കിണറ്റില്‍ വക്കില്‍ നിന്ന്‍
തുറസ്സായി
ഞാന്‍ കുളിച്ചു.

ശരീരത്തിന്‍റെ
എന്റെ സുഷിരങ്ങളിലും
വെള്ളം നിറച്ച്
പരമപദം പൂകി.

മുള്ളാനായി
ഒരു പൊന്തയിലും
ഒളിച്ചില്ല.

പുസ്തകം പാടി
അലസമായി
വിലയിക്കാമായിരുന്ന
നേരമൊക്കെയും
എന്നെ പശുക്കള്‍ക്കൊപ്പം
ഞാന്‍ അഴിച്ചു വിട്ടു.

പുല്ലു പറിച്ചു.

മള്‍ബറിയും,
അരിനെല്ലിക്കയും
ആയിരുന്നു
എന്റെ കാമം.

ഉത്സവങ്ങളില്‍
തലയെടുപ്പൊള്ള
ഒരു പൂരവും
എനിക്കുള്ളില്‍
പുറപ്പെട്ടില്ല.

ആരും
അടക്കം പിടിച്ച്
ഉമ്മ തന്നില്ല.
അന്നേരം
പ്രേമത്താല്‍
പൂത്തില്ല,
കായ്ച്ചില്ല,
പൊഴിഞ്ഞില്ല.

ആരും എന്നെ
തട്ടികൊണ്ടുപോയതുമില്ല.

ഒരു കുളത്തിലും
എന്റെ ശവം
പൊന്തീല.

വയറ്റിലായോണ്ട്
ചത്തതെന്നും
വിലപിച്ചതുമില്ല.

എനിക്കതൊന്നും അറിയില്ലാതോണ്ടാരുന്നു.

ഇപ്പോള്‍
എല്ലാമറിയുന്ന
കാരണം,

ഇതൊന്നും ചെയ്യാനുമാവുന്നില്ല.
പുല്ലരിയാൻ വന്ന ചെറുപ്പക്കാരാ,
കോട്ടുവായയിടും നേരം
നിങ്ങളുടെ വായ
പാമ്പിൻ പൊത്ത്.
പത്തി വിരിക്കുന്ന
നിങ്ങളുടെ
തേറ്റ പല്ല്.
നിങ്ങളെന്നെ
കൊത്താതെ
പോയെന്നാൽ,
തരാതെ പോയ
കുഞ്ഞുങ്ങളെ പറ്റി
ഞാൻ സങ്കടപ്പെട്ടാൽ,
ലെക്കു കെട്ടവളെന്നും
തേവിടിശ്ശിയെന്നും
എന്നെ വിളിക്കാമോ?
ചില കവിതകൾ അങ്ങനെയാണ്,
ആളൊഴിഞ്ഞ്
വൈകിയോടി കൊണ്ടിരിക്കും.

Sunday, February 18, 2018

ബാലകാണ്ഡം 1 - മൊത്തമായും അണ്‍പ്ലഗ്ഗ്ഡ്.

ബാലകാണ്ഡം 1 - മൊത്തമായും അണ്‍പ്ലഗ്ഗ്ഡ്.
*********************************************
കണ്ണൊന്ന്‌
മിന്നിച്ചെടുക്കാനുള്ള
നേരത്തിലാണൊക്കെ
ചെയ്തുവച്ചിരിക്കുന്നത്‌.
എല്ലാ പ്ളഗ്ഗുകളും
അവൾ അഴിച്ചു മാറ്റിയിട്ടീരിക്കാണ്‌.
വയറിലായിരുന്നപ്പോഴും
വളളികളാൽ കെട്ടിവച്ച
ജലാശയത്തെ
പൊട്ടിച്ചവളാണ്.
കൂട് വെച്ചിരുന്ന
വള്ളിയൂഞ്ഞാലുകൾ
വലിച്ചുള്ള ഈ കളി
അന്നും അവൾ കളിച്ചിരുന്നു.
അതെനിക്ക് മാത്രമല്ലേ അറിയൂ.
ടി.വി മൊബൈൽ പോലെയും
മൊബൈൽ മ്യൂസിക് സിസ്റ്റം പോലെയും
സർവത്ര മാറി
പെരുമാറി
ചെലയ്ക്കയാണ്‌.
ശരിക്കൊന്ന് നോക്കിക്കേ,
കൊത്തിയരിയാൻ വച്ച
പയർ വള്ളിയിലേക്കാണ്‌
മൊബൈൽ മാറ്റി
കുത്തിയിട്ടീരിക്കണത്.
പച്ച വിരിച്ച
തൂക്കുപന്തൽ
മനസ്സിലോര്‍ത്ത്
അത് ചാർജ്ജിൽ
കെടന്നു പാടി.
ആ പാട്ടില്‍
എപ്പോഴും
രണ്ടു കാടൊണ്ടാണ്ടായിരുന്നേ.
ചില കിളികള്‍
ചില വരികളിൽ
എത്തുമ്പോ മാത്രം
കാടുകളെ
പരസ്പരം
മാറ്റി വെച്ച്
കളിച്ചീരുന്നു,
ഒക്കെയും അവള്‍ പറഞ്ഞിട്ടാണ്.
ഇതൊക്കെ സഹിക്കാം,
കണ്ടോ ചെയ്‌തിരിക്കണത്.
ഇന്നലെ രാത്രി കൂടിയും
ഏത് കൈയ്യിൽ
പൊന്നെന്ന് കളിച്ച
കുന്നിനെയാണ്‌
കാച്ചാൻ വച്ചിരുന്ന
രണ്ടു ലിറ്റർ പാലിൽ
കമത്തീട്ടീരിക്കണത്.
ഒരു കുഞ്ഞിത്ര
കുന്നാവാമോ?
ഒരു കുന്നിനിത്ര
കൊച്ചാവാമോ?
അപ്പൊഴത്തെ
ദേഷ്യത്തിൽ
ആഞ്ഞൊന്ന്
കൊടുത്തതിനാണ്‌,
അവള്‍ടെ
ഒരു പെട്ടി പാവകൾ
ചിറികോട്ടുന്നത്.
അതില്‍ പ്രധാനി
ഉറങ്ങുന്നതിൽ തീരെ
അനുസരണയില്ലാത്ത
ഡിങ്കിണിമസ്സ് എന്ന പാവയാണ്.
ബിസ്കറ്റ് കൂടുകള്‍,
പൈനാപ്പിൾ ജാമൊള്ള ജാറുകള്‍,
ചീരയിലകൾ താങ്ങി പിടിച്ച നിക്കുന്ന ബേസിന്‍,
ചപ്പാത്തി കോല്, ചൂല്‌, മോപ്പ്, കോപ്പ്..
എന്ന് വേണ്ട സകലതുമൊണ്ട്.
നൈറ്റി തെറുത്തുകേറ്റി
താടിക്ക് കയ്യും കൊടുത്ത്
അടുക്കളയും വന്ന്‍ നിപ്പൊണ്ട്.
നോക്കു കൊണ്ടും
നാക്കു കൊണ്ടും
പ്രതിഷേധമാണ്.
പോരത്തതിന്‌
പാതീന്ന്‍
ഇറങ്ങിവന്നിരിക്കാ
പതയൊലിച്ച്
അടുത്ത വീട്ടീന്നൊള്ള
കുഞ്ഞുങ്ങളുടെ കുളിയും തേവാരവും,
പൊറകില്‍
അവരടെ കുളിമുറി,
ബക്കറ്റ്, മഗ്ഗ്, സോപ്പ് പെട്ടി...
ഇനീമൊണ്ട്
കുട്ടി പെട്ടി പരിവാരങ്ങള്‍
ഒക്കേം അവളുടെ സെറ്റാണ്.
രാധച്ചീടെ പശുമ്പകളും മോശല്ല,
ഒറ്റ ചെമ്പ് പാലോർത്തിട്ടാണ്‌.
അവറ്റകളെ
ആ പാട്ടിൽ പറയാറുള്ള
ചോലക്കാട്ടിൽ കൊണ്ട് തള്ളിയേനേ.
വീടും ചുറ്റുവട്ടങ്ങളും
അവൾക്ക് വേണ്ടി മാത്രം
കൊള്ളകൾ നടത്തുന്ന
അധോലോകം തന്നെ ആകും,
അതിലെനിക്ക് നല്ല പ്രതീക്ഷയൊണ്ട്‌
എങ്കിലും,
ഒരമ്മ എന്ന നിലയ്ക്ക്
ഞാൻ എങ്ങനെ സഹിക്കും?
ഉം.!!
രണ്ട് സ്റ്റോപ്പപ്പുറമുള്ള
എന്റെ വീട്ടിലേക്ക്
പോവാണ്‌.
അവിടെ
പുളിമരത്തിന്‍ കീഴെ
കെട്ടിയിട്ടിരിക്കുന്ന
എന്നെയൊന്ന്
ഉതിർത്തിട്ടിട്ട് വരാ.
അവിടൊരു
പിത്തള പെട്ടീൽ
അടഞ്ഞിരുന്നു
ശ്വാസം തീര്‍ന്ന്‍ പോയ
പഴയ ചില മത്തന്റെ വിത്തുകളുണ്ട്.
രണ്ട് വ്യത്യസ്ത കാലങ്ങളിൽ
നിന്നു കൊണ്ട്,
അവളും ഞാനും
ടെറസ്സിലേക്ക് പടരുന്നത് കാട്ടി തരാ..

Friday, February 16, 2018

താഴെ അങ്ങ് താഴെ
അഗാധ സാധ്യതയിൽ
വളളികൾ കൊണ്ട്
വരിഞ്ഞ് കെട്ടിയ
തൊട്ടിൽ.
ഉറങ്ങുന്നതിൽ തീരെ
അനുസരണയില്ലാത്ത
ഡിങ്കിണിമസ്സ് എന്ന പാവ
കുളത്തിൽ
തിരമാലകൾ ഉണ്ടാക്കുന്നു.
പരാക്രമി !

ദേഷ്യവന്നൊരിക്കൽ
അവിടെ കളഞ്ഞതാണ്
അതിന്റെ വികൃതികളെ.
അയാൾ കൊണ്ടുവന്ന
കുളങ്ങളാണ്
മുറിയിൽ..

തലയിണ കെട്ടിപിടിച്ച്
ഞാൻ പൊങ്ങി കിടക്കാണ്..

ശല്യപ്പെടുത്തരുത്..
ങ്ങുർ... ങ്ങുർ... ന്നൊള്ള
ഉറക്കം നിറയ്ക്കാണ്,
മീനുകളിൽ.

Sunday, February 4, 2018

തുറന്നു വിട്ടിരിക്കുന്ന
ഈ സ്വാതന്ത്ര്യം
നിന്നെ ബോറടിപ്പിക്കുന്നില്ലേ
താമര പൈങ്കിളി ?
മൂന്നാം നിലയിലെ
ഈ മുറിയിലിരിക്കുന്ന ഞാൻ
മറ്റെവിടെ നിന്നോ
ചുള്ളികമ്പുകൾ കൊണ്ടുവരികയാണ്.
അത്യന്തം കുടുസ്സായ
ഒരു കൂടാണെന്റുദ്ദേശം.
എന്നോടെന്നെ എനിക്ക് പാവം തോന്നാ...
ഇപ്രാശ്യം പിറന്നാളിന്
ഞാനും എന്റെ അപരയുങ്കൂടി
മരക്കൊമ്പിലിരുന്ന് 
സ്ട്രോബെറികേക്ക് മുറിക്ക്യും..
ഒറ്റക്കായിപ്പോവുമ്പോഴൊക്കെ
ഒരു ഗോവണി
എന്റെ കൈയ്യും വലിച്ച്
താഴേക്ക് കൊണ്ടു പോം..
മുറിയുടെ ഇരുട്ടിനെ
ചെകിടത്തടിക്കും പോലെ
വെളിച്ചത്തിന്റെ പടികൾ..
ദാ.. . അവിടെയുണ്ട്
എന്റെ രഹസ്യക്കപ്പൽ,
അപ്പൂട്ടാ, നമക്ക് പോവാം
എന്ന കൊടിയും പറത്തി.
ആയിരം പെട്ടി ഒറ്റയ്ക്കാവലുകളുടെ പ്രമാണങ്ങളും പണ്ടങ്ങളും
ഞാൻ മുന്നേ കൂട്ടി
നിറച്ചു വെച്ചിട്ടുണ്ടതിൽ..
കാൽ വെച്ചതും
ഒറ്റ കടിയാണ് .
ഈ കുഞ്ഞുങ്ങളുടെ വായ
പണ്ടേക്ക് പണ്ടേ
അമ്മമാർക്കുള്ള
കടിയനുറുമ്പിന്റെ കൂടാണ്..
കൊടിയും കപ്പലുമില്ലാത്ത ഞാനിനി
എങ്ങോട്ട് പോവാനാണ്..?
മേഘങ്ങൾ കൊണ്ടുണ്ടാക്കിയ ആനയെ പൂരത്തിന് എടുക്കോ? 
ചെമ്പരത്തികൾ തിന്ന് കുംഭ വീർത്ത അമ്പിളി അമ്മാവൻ...
മിന്നാമിനുങ്ങിന്റെ മുട്ടകൾ കിട്ടുമോ ?
എന്റെ ആകാശത്തിൽ ഒരോന്നായി നിരത്തി വെയ്ക്കണം...
വെളിച്ചമിങ്ങനെ പൊട്ടിപൊട്ടി തെറിക്കുന്നതിൽ ഒരു പെരുന്നാൾ പള്ളി പോലെ അടിമുടി പ്രകാശിച്ചങ്ങനെ കിടക്കട്ടെ... അല്ല പറക്കട്ടെ.. മിന്നാമിനുങ്ങു പള്ളികൾ..
എനിക്കുവേണ്ടി മരിക്കാമെന്നല്ല മരിക്കാതിരിക്കാം എന്ന് പറഞ്ഞിട്ട് മതി ഇനി വെള്ളരിക്കാവള്ളികളിൽ കയറി പ്രേമത്തിന്റെ കൊറ്റികളെ പറപ്പിക്കുന്നത്.. നുണകൾ പറഞ്ഞാൽ ഞാനപ്പടി വിശ്വസിക്കുമെന്ന് കരുതിയോ??
ആത്മഹത്യക്കുറിപ്പെഴുതി പോയാൽ
മരിക്കണമെന്ന്
നിർബന്ധണ്ടോ.. ?
ഭ്രമണപഥത്തിൽ കുരുങ്ങിപ്പോയ ഗബ്രിയേൽ എന്ന തുമ്പിക്ക് കത്രിക വരച്ചിടുന്നു ... ചിറകുകൾ കിട്ടിയ കത്രിക തുമ്പിയെ രക്ഷിച്ച് പറന്നു പോവുന്നു..
മുടികളില്‍
കാത്തിരിപ്പിന്റെ
തവളകള്‍
കരയുന്ന
ഇടവഴികളുണ്ട്.

ഓർമ്മകളുടെ
ഉടലുകളിൽ നിന്ന്‍
ചിലന്തി വലകൾ
ഇഴഞ്ഞിഴഞ്ഞ്
വരും

ചില ജീവിതത്തെ
ഒട്ടിച്ചുവയ്ക്കാന്‍.






പോയി ജീവിക്കെടാ എന്ന്‍
പാച്ചിൽ പോലെയുള്ള 
എന്റെ സ്വപ്നങ്ങള്‍ 
ടട്രട്രർർർർർർ എന്ന്‌ ബൈക്കോടിച്ച്‌ പോവുന്നു